ജനാധിപത്യക്കൊലയ്‌ക്ക് ഇന്ന് അൻപതാണ്ട്

എം പ്രശാന്ത്
Published on Jun 25, 2025, 02:28 AM | 1 min read
ന്യൂഡൽഹി
ഇന്ത്യയെ അർധഫാസിസ്റ്റ് വാഴ്‌ചയുടെ ഇരുണ്ട നാളുകളിലേക്ക് തള്ളിവിട്ട അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ഇന്ന് അമ്പത് വർഷം പൂർത്തിയാകുന്നു. 1975 ജൂൺ 25 അർധരാത്രിക്ക് തൊട്ടുമുമ്പാണ് രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ ദുർഭരണത്തിനെതിരെ പ്രതിഷേധം അലയടിച്ച ഘട്ടത്തിലായിരുന്നു ഭരണഘടനയുടെ 352–-ാം ചട്ടപ്രകാരമുള്ള അടിയന്തരാവസ്ഥാ പ്രഖ്യാപനം. പിന്നെ 19 മാസം ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്‌ജയ് ഗാന്ധിയുടെയും ശിങ്കിടികളുടെയും തേർവാഴ്‌ച. ലക്ഷത്തിലേറെ നേതാക്കളെയും പ്രവർത്തകരെയും തടവിലിട്ട് പീഡിപ്പിച്ചു. സെൻസർഷിപ്പ് ഏർപ്പെടുത്തി മാധ്യമങ്ങളെ നിശ്ശബ്‌ദമാക്കി.
ജനരോഷം ഉയർന്നതോടെ 1977 ജനുവരിയിൽ ഇന്ദിരാ ഗാന്ധി ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നേതാക്കൾ മോചിതരായി. മാർച്ചിലെ തെരഞ്ഞെടുപ്പിൽ ഇന്ദിരയെയും കോൺഗ്രസിനെയും ജനങ്ങൾ തൂത്തെറിഞ്ഞു.
അടിയന്തരാവസ്ഥയുടെ അമ്പത് വർഷം പൂർത്തിയാകുമ്പോൾ രാജ്യം മറ്റൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നിഴലിലാണ്. കേന്ദ്രഏജൻസികളെക്കൊണ്ട് പ്രതിപക്ഷ പാർടികളെയും നേതാക്കളെയും മോദി സർക്കാർ വേട്ടയാടുന്നു. ദുർഭരണം തുറന്നുകാട്ടിയ മാധ്യമങ്ങളെയും വളഞ്ഞവഴികളിലൂടെ ഇല്ലാതാക്കി. മുഖ്യധാരാ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വരുതിയിലാക്കി.









0 comments