കേന്ദ്ര ഏജൻസിക്കെതിരെ കത്തോലിക്കാസഭ :സ്റ്റാൻസ്വാമിയെ മരണശേഷവും തേജോവധം ചെയ്യുന്നു

കെ എൻ സനിൽ
Published on Oct 05, 2025, 03:01 AM | 1 min read
തൃശൂർ: മരിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും കുറ്റവിമുക്തനാക്കാതെ ഫാ. സ്റ്റാൻസ്വാമിയെ കേന്ദ്ര അന്വേഷണ ഏജൻസിയും സർക്കാരും തേജോവധം ചെയ്യുന്നുവെന്ന് കത്തോലിക്കാസഭ. ഇരിങ്ങാലക്കുട അതിരൂപതയുടെ മുഖപത്രമായ ‘കേരള സഭ’യിലാണ് എൻഐഎയെയും കേന്ദ്ര സർക്കാരിനെയും മഹാരാഷ്‌ട്ര സർക്കാരിനെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. മരിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും പ്രതിപ്പട്ടികയിൽ തുടരുന്നത് ‘തേജോവധം’ എന്ന ശിക്ഷയാണെന്ന് ‘നീതിനിഷേധം തുടരും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു. 2021 ജൂലൈ അഞ്ചിനാണ് ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരിച്ചത്.
‘അഞ്ചുവർഷം ആകാറായിട്ടും അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കുകയോ വിചാരണ നടപടി ആരംഭിക്കുകയോ ചെയ്‌തിട്ടില്ല. അറസ്‌റ്റ് ചെയ്‌ത് കുറ്റപത്രം സമർപ്പിക്കാതെ 10 മാസം ജയിലിലിട്ട് ശിക്ഷിച്ചതുപോലെ, മരണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും കുറ്റാന്വേഷണ ഏജൻസിയുടെയും എൻഐഎ കോടതിയുടെയും മുന്നിൽ ഇപ്പോഴും അദ്ദേഹം ‘പ്രതി’യാണ്.
തെളിവുണ്ടെങ്കിൽ എന്തുകൊണ്ട് വിചാരണ ഇപ്പോഴും നീളുന്നു. അറസ്റ്റിലായ 15 പേരിൽ ജാമ്യം ലഭിച്ച ഏഴുപേരൊഴികെയുള്ളവർ ഇപ്പോഴും ജയിലിലാണ്. കോടതിയിൽ നിലനിൽക്കുന്ന തെളിവുകൾ ഇല്ലാത്തതിനാലാണ് വിചാരണ തുടങ്ങാത്തത്’– ലേഖനം പറയുന്നു.









0 comments