ശ്രീനന്ദയെ കണ്ടെത്താനാകാതെ മൂന്നാം ദിവസവും; ചിക്കമഗളൂരുവിൽ കാണാതായ വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു

ശ്രീനന്ദ
മൈസൂരു: ചിക്കമഗളൂരുവിൽ കാണാതായ വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ (15) ആണ് വിനോദസഞ്ചാരത്തിനിടെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ തിരച്ചിൽ വ്യാഴാഴ്ചയും തുടർന്നുവെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
മാണിക്കധാര വെള്ളച്ചാട്ടം, ബാബാബുഡാൻ ഗിരികുന്ന് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കുന്നിന്റെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ദുരന്തനിവാരണ സേന, വനം വകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്ന ശ്രീനന്ദയെ വെറും നാല് മിനിറ്റിനുള്ളിലാണ് കാണാതാകുന്നത്. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പോലീസിൽ പരാതി നൽകി. ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണർ എൻ.എം. നാഗരാജ, എസ്.പി. ജിതേന്ദ്രകുമാർ ദയാമ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. തിരച്ചിൽ ഊർജിതമാക്കാൻ കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.










0 comments