സ്‌പെഷ്യാലിറ്റി രാസവളങ്ങൾക്ക് ക്ഷാമം; വില കൂടും


സ്വന്തം ലേഖകൻ
Published on Jul 11, 2025, 01:23 AM | 1 min read
ന്യൂഡൽഹി
: മികച്ച വിളവ് നൽകുന്ന മുന്തിയയിനം (സ്‌പെഷ്യാലിറ്റി) രാസവളങ്ങളുടെ കയറ്റുമതി ചൈന നിർത്തിയതോടെ ഇന്ത്യയിലെ വളംനിർമാണ കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ. സ്പെഷ്യാലിറ്റി രാസവളങ്ങൾക്കായി റഷ്യയെയും യൂറോപ്യൻ യൂണിയനെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഉയർന്ന വിലയും ആവശ്യത്തിന് വളം കിട്ടാത്തതും വെല്ലുവിളിയാകുന്നു.
ജൂൺ–- ഡിസംബർ കാലയളവിൽ 1.5–- 1.6 ലക്ഷം ടൺ വരെ സ്‌പെഷ്യാലിറ്റി വളമാണ് ഇന്ത്യ സാധാരണ നിലയിൽ ഇറക്കുമതി ചെയ്യാറ്. എന്നാൽ, റഷ്യയിൽനിന്നും മറ്റുമായി പരമാവധി ഒരു ലക്ഷം ടൺ രാസവളം മാത്രമാണ് സംഭരിക്കാനാവുക. അന്താരാഷ്ട്ര വിപണിയിലെ ലഭ്യതക്കുറവ് സ്പെഷ്യാലിറ്റി വളങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കും. മണ്ണിന്റെ ഗുണനിലവാരം നിലനിർത്താനും രാസഘടകങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്താനും ഇവയ്ക്കാകും.
ലഭ്യതക്കുറവും ഉയർന്ന ഷിപ്പിങ് നിരക്കുമാണ് റഷ്യയടക്കമുള്ള ബദൽ സ്രോതസ്സുകളിൽനിന്നുള്ള ഇറക്കുമതിയുടെ ചെലവ് കൂട്ടുന്നത്. മോണോ അമോണിയം ഫോസ്‌ഫേറ്റ് (എംഎപി), കാൽസ്യം നൈട്രേറ്റ് (സിഎൻ) എന്നീ സ്‌പെഷ്യാലിറ്റി വളങ്ങളാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇവയുടെയടക്കം വില വരുംദിവസങ്ങളിൽ കുതിച്ചുയരുമെന്നും റിപ്പോർട്ടുണ്ട്.










0 comments