വിദേശികൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റ്; മുംബൈയിൽ അന്വേഷണത്തിന് പ്രത്യേക സംഘം

എ ഐ നിർമിത ചിത്രം
മുംബൈ: അനധികൃതമായി രാജ്യത്തെത്തിയ വിദേശികൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ സംഭവത്തിൽ മുംബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ബിഎംസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകൾ പുറത്തുവന്നത്.
ജനന-മരണ രജിസ്ട്രേഷൻ സംവിധാനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരും ഇടനിലക്കാരും തട്ടിപ്പിന് പിന്നിലുണ്ടോ എന്നാണ് സംഘം പ്രധാനമായും അന്വേഷിക്കുക.
2024 മുതൽ 2026 വരെയുള്ള കാലയളവിൽ ഏകദേശം 87,000 റെക്കോർഡുകളിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനത്തിലൂടെ ചെയ്യേണ്ട ഇത്തരം നടപടികൾ പഴയ രീതിയിൽ ചെയ്തത് ദുരൂഹമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമായ രേഖകൾ പരിശോധിക്കാതെ ജനന സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയ ബിഎംസിയിലെ മുൻ മെഡിക്കൽ ഹെൽത്ത് ഓഫീസർമാർക്കെതിരെ പൊലീസ് നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
കൃത്യമായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം മുംബൈയിൽ നിന്ന് ആയിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായും അധികൃതർ വ്യക്തമാക്കി.









0 comments