print edition വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന ; ബംഗാളിൽ 68 ലക്ഷം പേര്‍ പുറത്തായേക്കും

ഗോപി
Published on Feb 16, 2026, 02:51 AM | 1 min read
കൊല്‍ക്കത്ത
പശ്ചിമബംഗാളിൽ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയ്‍ക്ക് ശേഷമുള്ള അന്തിമവോട്ടര്‍പ്പട്ടിക 28ന് പ്രസിദ്ധീകരിക്കും. 2024ലെ ലോക്‍സഭ തെരഞ്ഞെടുപ്പിൽ ഉള്ളതിനേക്കാള്‍ 68 ലക്ഷത്തോളം പേര്‍ അന്തിമ പട്ടികയിൽനിന്ന് പുറത്താകുമെന്നാണ് കണക്കാക്കുന്നത്. സ്ഥലംമാറിയവര്‍, മരണം, ഇരട്ടിപ്പ്, കാണാതായവര്‍ എന്നിങ്ങനെ കരട് പട്ടികയിൽനിന്ന് 58 ലക്ഷം പേരെ നീക്കിയിരുന്നു. ഹിയറിങ്ങ് പൂര്‍ത്തിയായതോടെ പത്ത് ലക്ഷത്തോളം പേര്‍ കൂടി പുറത്താകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
സുപ്രീംകോടതി നിർദ്ദേശപ്രകാരം നീട്ടിയ ഏഴ് ദിവസത്തെ കാലാവധി കൂടി പൂര്‍ത്തിയാക്കി ശനിയാഴ്‍ചയാണ് ഹിയറിങ് അവസാനിപ്പിച്ചത്. നോട്ടീസ് നൽകിയിട്ടും 4.98 ലക്ഷം പേര്‍ ഹിയറിങ്ങിന് ഹാജരായില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസര്‍ അറിയിച്ചു. കൂടാതെ പിശകുകൾ കാരണം 1.63 ലക്ഷം വോട്ടർമാര്‍ "അയോഗ്യർ' ആയി.
പൊരുത്തക്കേടുകള്‍ അടക്കമുള്ളവയുടെ പേരിൽ 1.05 കോടി പേരെയാണ് ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ "കണ്ടെത്താനാകാത്തതിനാൽ' 3.6 ലക്ഷം പേര്‍ക്ക് നോട്ടീസ് കൈമാറാൻ തന്നെ കഴിഞ്ഞിരുന്നില്ല.
എസ്ഐആറിന് മുമ്പ് 2025 ഒക്‍ടോബര്‍ 27 വരെ 7,66,37,529 വോട്ടര്‍മാരാണ് പശ്ചിമബംഗാളിലുണ്ടായിരുന്നത്. ഇതിൽ 7,08,16,630 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്‍പ്പെട്ടത്.










0 comments