print edition ഏകപക്ഷീയ എസ്‌ഐആർ : പാർലമെന്റ് സ്‌തംഭിച്ചു

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷന്റെ ഏകപക്ഷീയമായ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യ്‌ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭ സ്‌തംഭിച്ചു. ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചതിനെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ലോക്‌സഭ രാവിലെ ചേർന്നപ്പോൾ തന്നെ എസ്‌ഐആറിൽ പ്രതിപക്ഷ പാർടികൾ അടിയന്തര ചർച്ച ആവശ്യപ്പെട്ട് രംഗത്തുവന്നു. എന്നാൽ സ്‌പീക്കർ ഓം ബിർള അവഗണിച്ച് ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതോടെ 12വരെ സഭ നിർത്തി. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ രണ്ടുവരെ സഭ നിർത്തേണ്ടി വന്നു.
വീണ്ടും സഭ ചേർന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മണിപ്പുർ ജിഎസ്‌ടി ഭേദഗതി ബിൽ ചർച്ച കൂടാതെ സർക്കാർ പാസാക്കി. മറ്റ് രണ്ട് ബില്ലുകൾ കൂടി അവതരിപ്പിച്ചശേഷം ചൊവ്വാഴ്‌ച ചേരാനായി സഭ പിരിഞ്ഞു. രാജ്യസഭയിൽ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കക്ഷിനേതാക്കളും സംസാരിച്ചു. ഉച്ചയ്‌ക്കുശേഷം സഭാ നടപടികളിലേക്ക് കടന്നപ്പോൾ എസ്‌ഐആർ വിഷയത്തിൽ അടിയന്തര ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. പ്രതിപക്ഷ ആവശ്യം പരിഗണനയിലുണ്ടെന്നും എന്നാൽ അടിയന്തര ചർച്ച സാധ്യമല്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നിലപാടെടുത്തു. മറ്റ് നടപടികളിലേക്ക് സഭാധ്യക്ഷൻ കടന്നപ്പോൾ പ്രതിപക്ഷം വാക്കൗട്ട് നടത്തി.










0 comments