ad
Deshabhimani

വരുമാനം കൂടി; ജീവനക്കാർക്ക് അലവൻസ് നൽകാൻ പണമില്ലെന്ന് റെയിൽവേ

loco pilot
വെബ് ഡെസ്ക്

Published on Feb 24, 2026, 05:45 PM | 1 min read

ചെന്നൈ: വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ജീവനക്കാരുടെ അലവൻസുകൾ തടഞ്ഞ് ദക്ഷിണ റെയിൽവേ. നൈറ്റ്‌, ഓവർ ഡ്യൂട്ടി, സ്‌പെഷ്യൽ അലവൻസുകൾ, വിവിധ യാത്രാഅലവൻസ്‌, അവാർഡുകൾ, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്തുടങ്ങിയവ നൽകുന്നതിലാണ്‌ നിയന്ത്രണം. രണ്ടു മാസത്തെ അലവൻസുകളാണ് തടഞ്ഞത്.


2025-26 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക നിലവിൽ ചെലവായതിനാലാണ് നടപടിയെന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നുള്ള അറിയിപ്പിൽ പറയുന്നു. റെയിൽവേ ബോർഡ് പ്രത്യേക സാമ്പത്തിക ഗ്രാന്റ് അനുവദിക്കുമ്പോൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യാൻ കഴിയുമെന്നാണ് ഉന്നത ഉദ്യോ​ഗസ്ഥർ പറയുന്നത്.


വരുമാനത്തിൽ 7.5 ശതമാനം വർധന


എല്ലാ സോണുകളിലും റെയിൽവേയുടെ വരുമാനം വർധിക്കുമ്പോഴാണ് പണമില്ലെന്ന് പറഞ്ഞ് ജീവനക്കാരുടെ അലവൻസുകൾ പിടിച്ചുവെക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 7.5 ശതമാനം വർധനവാണ് ദക്ഷിണ റെയിൽവേയ്ക്ക് ഉണ്ടായത്. ഒമ്പത് മാസത്തെ കണക്കാണിത്. 57.9 കോടി യാത്രക്കാർക്ക് സർവീസ് നടത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ വർധനവുണ്ടായി. കഴിഞ്ഞ വർഷം 29.34 ദശലക്ഷം ടൺ ചരക്ക് കയറ്റിയപ്പോൾ ഇത്തവണ 30.54 ദശലക്ഷം ടൺ ചരക്ക് കയറ്റി.


നടപടിയിൽ പ്രതിഷേധം


ജീവനക്കാരുടെ അലവൻസുകൾ തടഞ്ഞ് ദക്ഷിണ റെയിൽവേ നടപടിക്കെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ രം​ഗത്തെത്തി. പുതിയ ഉത്തരവിന്റെ മറവിൽ ലോക്കോ റണ്ണിങ് ജീവനക്കാരുടെ ബേസിക് സാലറിയുടെ 30 ശതമാനത്തോളം തടയുകയാണ്. ലോക്കോ പൈലറ്റുമാരുടെയും ട്രെയിൻ മാനേജർമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം റണ്ണിങ് അലവൻസാണ്. അലവൻസ് തടയുന്നതോടെ സാലറിയുടെ വലിയ ഭാ​ഗം ഇല്ലാതെ പോകും. ഇത് ആദായനികുതി ഇളവുകളെ ബാധിക്കുമെന്നും ജീവനക്കാർക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ദക്ഷിണമേഖലാ സെക്രട്ടറി കെ പി വർ​ഗീസ് പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home