സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും തുടർച്ചയായി വധഭീഷണി; അന്വേഷണം

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം ആരംഭിച്ചു. ആറുമാസമായി തനിക്കും ഭാര്യയ്ക്കുമെതിരെ വധഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്ന ഗാംഗുലിയുടെ പരാതിയിലാണ് നടപടി. ബിസിസിഐ മുൻ പ്രസിഡന്റുമായ താരം നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്.
വധഭീഷണി കത്തുകൾ ആദ്യ ഘട്ടത്തിൽ ഗൗരവമായി എടുത്തിരുന്നില്ല. തിങ്കളാഴ്ച ഓഫീസിലേക്ക് രണ്ട് ഭീഷണി കത്തുകൾ കൂടി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ദക്ഷിണ കൊൽക്കത്തയിലെ താക്കൂർപുകുർ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നൽകിയത്. ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും കുടുംബത്തിൽ ഉള്ളവരെയും സുഹൃത്തുകളെയും ഉപദ്രവിക്കുമെന്നുമായിരുന്നു ഭീഷണി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊറിയർ സർവീസ് നടത്തുന്നവരെ കേന്ദ്രീകരിച്ച് കത്തയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments