മോഹൻ ബാബുവുമായി പ്രശ്നങ്ങളൊന്നുമില്ല: ആരോപണങ്ങൾ നിഷേധിച്ച് സൗന്ദര്യയുടെ ഭർത്താവ്

ഹൈദരാബാദ് : നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന വാർത്തകൾ നിഷേധിച്ച് നടിയുടെ ഭർത്താവ് ജി എസ് രഘു. നടനും നിർമാതാവുമായ മോഹൻ ബാബുവുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും രഘു പറഞ്ഞു.
പരാതിയിൽ പറഞ്ഞിരിക്കുന്ന വസ്തുവുമായി സൗന്ദര്യയ്ക്കോ മോഹൻ ബാബുവിനോ ബന്ധമില്ല. സൗന്ദര്യയിൽ നിന്ന് മോഹൻ ബാബു ബലമായി വസ്തു പിടിച്ച് വാങ്ങിയിട്ടുമില്ല. തങ്ങളുടെ കുടുംബവും മോഹൻ ബാബുവും തമ്മിൽ ഭൂമി ഇടപാടുകളൊന്നും നടന്നിട്ടില്ല. മോഹൻ ബാബു അടുത്ത സുഹൃത്താണ്. 25 വർഷമായി അടുപ്പമുണ്ട്. സൗന്ദര്യയും സഹോദരനും അടക്കം മോഹൻ ബാബുവുമായി സൗഹൃദം സൂക്ഷിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ്. ജനങ്ങൾ ഇത് വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്- മോഹൻ ബാബു പറഞ്ഞു.
നടിയുടെ മരണം കൊലപാതകമാണെന്നു കാണിച്ച് മോഹൻ ബാബുവിനെതിരെ കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നത്. ആന്ധ്ര പ്രദേശിലെ ഖമ്മം ജില്ലയിലാണ് ചിട്ടിമല്ലു എന്നയാൾ പരാതി നൽകിയത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സൗന്ദര്യ കൊല്ലപ്പെട്ടതെന്നും ഇതിൽ മോഹൻ ബാബുവിന് പങ്കുണ്ടെന്നുമായിരുന്നു ആരോപണം.
സൗന്ദര്യ മരിച്ച് 20 വർഷം പിന്നിടുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ. ഷംഷാബാദിലുള്ള ആറ് ഏക്കർ സ്ഥലം വിക്കാൻ സൗന്ദര്യയേയും സഹോദനരനെയും മോഹൻ ബാബു നിർബന്ധിച്ചിരുന്നു. എന്നാൽ ഇവർ സമ്മതിക്കാഞ്ഞതോടെ താരങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തുവെന്നും ചിട്ടിമല്ലു പറയുന്നു. സൗന്ദര്യയുടെ മരണശേഷം മോഹൻ ബാബു ബലമായി പ്രസ്തുത ഭൂമി ഏറ്റെടുത്തതായും ഇയാൾ ആരോപിച്ചു. മോഹൻ ബാബുവിൽനിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നാണ് ചിട്ടിമല്ലുവിന്റെ ആവശ്യം. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ചിട്ടിമല്ലു പറയുന്നു.
2004 ഏപ്രിൽ 17നാണ് കർണാടകത്തിൽ വച്ച് വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞത്. രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാനായി സഹോദരനൊപ്പം പോവുന്നതിനിടെയാണ് സൗന്ദര്യ സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നു വീണത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിൽ വേഷമിട്ട നടിയാണ് സൗന്ദര്യ.









0 comments