സോനാമാർഗിൽ മഞ്ഞുമല ഇടിഞ്ഞുവീണു: കെട്ടിടങ്ങൾ മഞ്ഞിനടിയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിൽ വൻ മഞ്ഞുവീഴ്ചയും ഹിമപാതവും. ചൊവ്വാഴ്ച രാത്രി 10.12-ഓടെ മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുള്ള സോനാമാർഗ് റിസോർട്ടിലാണ് സംഭവം.
വലിയ മഞ്ഞുമല ഇടിഞ്ഞ് താഴേക്ക് പതിക്കുന്നതിന്റെയും കെട്ടിടങ്ങളെ മഞ്ഞ് മൂടുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഭീമാകാരമായ മഞ്ഞുപാളികൾ റിസോർട്ടിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സർബാൽ മേഖലയിലാണ് ഹിമപാതം പ്രധാനമായും ബാധിച്ചത്. പ്രദേശത്തെ ചില വീടുകൾക്കും ഹോട്ടലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മഞ്ഞിനടിയിലാവുകയും ചെയ്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോനാമാർഗിലും കശ്മീർ താഴ്വരയിലും അതിശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മേഖലയിൽ അതിതീവ്ര മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കശ്മീരിന് പുറമെ ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിലും ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനുവരി 28 വൈകുന്നേരം വരെ വിവിധ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ റിപ്പോർട്ട് പ്രകാരം മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഗതാഗത തടസ്സങ്ങളും വൈദ്യുതി ബന്ധം നിലച്ചതും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.










0 comments