print edition വാങ്‌ചുക് ആശുപത്രിവിട്ടു; രാജ്‌ഘട്ട് സന്ദർശിച്ച് ലഡാക്കിലേക്ക്

ന്യൂഡൽഹി: ജന്തർ മന്തറിലെ നിരാഹാരസമരത്തെത്തുടർന്ന് മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോനം വാങ്‌ചുക് തിങ്കളാഴ്‌ച ആശുപത്രിവിട്ടു. ഭാര്യ ഗീതാഞ്ജലി ആങ്‌മോയ്‌ക്കൊപ്പം രാജ്‌ഘട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് ഇരുവരും ലഡാക്കിലേക്ക് മടങ്ങി. നിരാഹാരത്തിനുശേഷം ആദ്യം രാജ്‌ഘട്ടിലെത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വാങ്‌ചുക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധിജിക്ക് നന്ദി അറിയിക്കുന്നതിനും അദ്ദേഹം കാട്ടിയ പാത നൂറുവർഷങ്ങൾക്കിപ്പുറവും പ്രസക്തമാണെന്ന് രാജ്യത്തോട് പറയുന്നതിനുമാണ് ഇവിടെയെത്തിയത്. കഴിഞ്ഞ അഞ്ചാറ് വർഷമായി ഇതേ മാതൃകയാണ് ലഡാക്കിൽ പിന്തുടരുന്നത്. അത് ഏറെ അനുയോജ്യവും പ്രസക്തവുമാണ്. എന്നാൽ ദേശീയതലത്തിൽ അത് പ്രാവർത്തികമാകുമോയെന്ന് തനിക്ക് ഉറപ്പില്ലായിരുന്നു. നൂറ് വർഷത്തിനിപ്പുറവും ദേശീയതലത്തിൽ അത് പ്രസക്തമാണെന്ന് ഇപ്പോൾ ബോധ്യമായി.
ഇനിയൊരു ആയിരം വർഷവും പ്രസക്തമായി തുടരും. ഏത് കാര്യത്തിനും ഒരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. അതിന് സമയമെടുക്കാമെന്നുമാത്രം. സർക്കാർ എപ്പോഴും മറുപടികൾക്ക് ബാധ്യസ്ഥരാണ്. പാർലമെന്റും നിയമസഭകളുമാണ് മറുപടി നൽകുന്നതിനുള്ള വേദികളെന്നും വാങ്‌ചുക്ക് പറഞ്ഞു.










0 comments