തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം; ഇറാനിൽ തുടരുന്ന ആക്രമണത്തെ ലഘൂകരിച്ച് ട്രംപ്

വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന ആക്രമണങ്ങൾ യുദ്ധമല്ലെന്ന് വാദിച്ച വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ ന്യായീകരിച്ച് ട്രംപ്. ഇറാനിലെ സംഘർഷം യുഎസിന് ചെറിയ ഉരുളക്കിഴങ്ങ് പോലെയാണെന്നാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
ഇറാനുനേരെയുള്ള അമേരിക്കൻ ആക്രമണങ്ങൾ ഇപ്പോൾ 'ഇടവിട്ട്' മാത്രമാണുള്ളതെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രതികരണം. അതേമസമയം അമേരിക്കയിലെ നികുതിദായകർക്ക് 37.5 ബില്യൺ യുഎസ് ഡോളറിലധികം ബാധ്യത വരുത്തുകയും, ഇറാന്റെ പ്രത്യാക്രമണത്തിൽ 18 യുഎസ് സൈനികർ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തിന്റെ തീവ്രതയെയാണ് ട്രംപ് കുറച്ചു കാണിച്ചത്.
ആറ് മാസത്തിലധികമായി പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സഖ്യം ആരംഭിച്ച കടന്നാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടും, സംഭവത്തെ സൈനിക സംഘർഷം എന്ന് പേരിൽ ലഘൂകരിക്കാനാണ് ട്രംപും വാൻസും ശ്രമിക്കുന്നത്. എന്നാൽ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി ഇറാനെതിരെ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് തുറന്നു പറയാൻ ട്രംപ് തയ്യാറായല്ല. കോൺഗ്രസിലെ നേരിയ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി കഠിനശ്രമം നടത്തേണ്ടി വരുന്ന തെരഞ്ഞെടുപ്പിനാണ് യുഎസ് ഈ നവംബറിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ദിവസങ്ങൾക്ക് മുൻപ് ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പ്രത്യാക്രമണപരമായി വ്യാഴാഴ്ച അമേരിക്കയുടെ സഖ്യകക്ഷിയായ കുവൈത്തിനെതിരെ ഇറാൻ വെടിയുതിർത്തപ്പോഴും “ഇപ്പോൾ സജീവമായ വെടിവയ്പ്പ് നടക്കുന്നില്ല” എന്നായിരുന്നു വാൻസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രതികരണങ്ങളാണ് ഇരുവരും കുറച്ചു ദിവസങ്ങളായി തുടരുന്നത്.
ഇറാന് നേരെ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ മരണസംഖ്യ സമീപകാലത്തെ യുദ്ധങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെന്നും ട്രംപ് ഇതിനിടെ പ്രതികരിച്ചു. ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച കടന്നാക്രമണത്തിൽ ഇസ്രയേലിനൊപ്പം വ്യോമാക്രമണം മാത്രമേ നടത്തിയിട്ടുള്ളൂ, രാജ്യത്തേക്ക് സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ കൈവശം ആണവായുധങ്ങളൊന്നും ഇല്ലെന്നും, അവർക്കതുണ്ടായിരുന്നെങ്കിൽ പ്രയോഗിക്കുമായിരുന്നെന്നും ട്രംപ് പറഞ്ഞു.









0 comments