സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരം: നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതർ

ഫയൽ ചിത്രം
ന്യൂഡൽഹി: നീറ്റ് പരിക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് 21 ദിവസം നിരാഹാര സമരത്തിലായിരുന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരം. എന്നാൽ നിരീക്ഷണം തുടരുകയാണെന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രി അധികൃതർ അറിയിച്ചു. ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ തന്നെ സമരസ്ഥലത്തുണ്ടായിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. വിദ്യാർഥികളെയും പ്രവർത്തകരെയും സമരപ്പന്തലിലേക്ക് പോകാൻ അനുവദിച്ചില്ല. ഇതോടെ സമരക്കാരും പൊലീസും തമ്മിൽ തർക്കവും സംഘർഷവുമുണ്ടായി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കുകയും ചെയ്തിരുന്നു.
വിദ്യാർഥികളെ പൊലീസ് ലാത്തിച്ചാർജ് ചെയ്തതായി സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മെഡിക്കൽ സംഘമാണെന്ന് പറഞ്ഞ് മഫ്തിയിലാണ് പത്തോളം പൊലീസുകാർ സമരപ്പന്തലിലെത്തിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സന്നദ്ധപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട പൊലീസ്, ഹൈക്കോടതി ഉത്തരവുപ്രകാരം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കി ആശുപത്രിയിലാക്കിയതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ‘‘ഈ നിമിഷം മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയാണ്’’ എന്ന് ദീപ്കെ സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. പുലർച്ചെ വാങ്ചുക്കിനെ നീക്കുന്നതിനിടെ തടങ്കലിലാക്കിയ ദീപ്കെയെ പൊലീസ് പിന്നീട് വിട്ടയച്ചെങ്കിലും സമരപ്പന്തലിലേക്ക് മടങ്ങാൻ അനുവദിച്ചില്ല.
പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ജന്തർ മന്തർ സന്ദർശിച്ചു. നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികൾക്കും യുവജന പ്രസ്ഥാനങ്ങൾക്കും സഖാവ് ബൃന്ദ കാരാട്ട് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.











0 comments