പരീക്ഷാ ക്രമക്കേടുകൾ, ധർമ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം: ആദർശും ഐഷിയും അനിശ്ചിതകാല നിരാഹാര സമരത്തില്‍

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജിയും ജോ. സെക്രട്ടറി ഐഷി ഘോഷും ഡൽഹി ജന്തർമന്തറിലെ ‘ക്രാന്തി കോർണർ’ സമരകേന്ദ്രത്തിലാണ് നിരാഹാരമിരിക്കുന്നത്. സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കിയതിന് പിന്നാലെയാണ് എസ്എഫ്ഐയും അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നീങ്ങുന്നത്. സോനം വാങ്ചുക്കിനെ വിട്ടുകിട്ടും വരെ സമരം തുടരുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
നാളത്തെ ഇന്ത്യയുടെ ഭാവി രക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരമാണെന്നും പൊലീസ് ഏത് നിലയിൽ അടിച്ചമർത്താൻ ശ്രമിച്ചാലും ഒരിഞ്ചി പിന്നോട്ടില്ലെന്നും ആദർശ് എം സജി പറഞ്ഞു. രാജ്യത്ത് ആകമാനം ക്രാന്തി കോർണറുകൾ ഉയർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുകും. എസ്എഫ്ഐയ്ക്കൊപ്പം യുവജന സംഘടനകളും ബഹുജനങ്ങളും അണിനിരക്കുമെന്നും ആദർശ് എം സജി കൂട്ടിചേർത്തു.
നിരാഹാരസമരം 21–ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലർച്ചെയാണ് പൊലീസ് സമരപ്പന്തലിലെത്തി ബലപ്രയോഗത്തിലൂടെ വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് പരീക്ഷാക്രമക്കേടുകളിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക്കും വിദ്യാർഥികളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിരുന്നു.











0 comments