സോനം വാങ്‌ചുക്കിന്റെ തടങ്കൽ ജനാധിപത്യവിരുദ്ധം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെയും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വീഴ്ചകൾക്കും അഴിമതിക്കും മറുപടി പറയേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ചോദ്യപേപ്പർ മാഫിയകൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി, നീതി ചോദിക്കുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെയും പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയാണ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും ചോദ്യം ചെയ്യുന്നത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന ഒരു സമരത്തെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി, യാതൊരുവിധ ചർച്ചയ്ക്കും തയ്യാറാവാതെ ഈ രീതിയിൽ നേരിട്ട സർക്കാർ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാസ്‌ബോക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഗുരുതര വീഴ്ചകൾക്കും അഴിമതിക്കും മറുപടി പറയേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ചോദ്യപേപ്പർ മാഫിയകൾക്ക് നിർബാധം അഴിഞ്ഞാടാൻ അവസരമൊരുക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി, നീതി ചോദിക്കുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് ശ്രമിക്കുന്നത്. സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു.
വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയാണ് ഇവിടെ കേന്ദ്രസർക്കാരും ഡൽഹി പൊലീസും ചോദ്യം ചെയ്യുന്നത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന ഒരു സമരത്തെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി, യാതൊരുവിധ ചർച്ചയ്ക്കും തയ്യാറാവാതെ ഈ രീതിയിൽ നേരിട്ട സർക്കാർ സമീപനം അംഗീകരിക്കാൻ കഴിയില്ല. അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന സോനം വാങ്ചുക്കിനെയും വിദ്യാർത്ഥികളെയും മറ്റ് സാമൂഹിക പ്രവർത്തകരെയും നിരുപാധികം വിട്ടയക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഈ ഭരണകൂട ഭീകരതയ്‌ക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ശബ്ദം ഉയരേണ്ടതുണ്ട്.










0 comments