മലപ്പുറത്ത് തെരുവുനായ ആക്രമണം: കടിയേറ്റത് വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്

എഐ നിർമിത ചിത്രം
മലപ്പുറം: മലപ്പുറത്ത് വീണ്ടും തെരുവുനായ ആക്രമണം. ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനാണ് തെരുവുനായയുടെ കടിയേറ്റത്. തൊടുവത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മുഹമ്മദ് റാഫി–ജഹറ ദമ്പതികളുടെ മകൻ ഹനി അസീം (5 മാസം) ആണ് ആക്രമണത്തിനിരയായത്.
കുഞ്ഞിന്റെ മുഖം, ചെവി, തല, കൈ എന്നിവിടങ്ങളിൽ സാരമായ കടിയേറ്റു. ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുസ്തഫയങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലായി മറ്റ് മൂന്ന് പേർക്കും ഇതേ തെരുവുനായയുടെ കടിയേറ്റു. മുസ്തഫയങ്ങാടി സ്വദേശി റിഷാൻ അലി, മുസ്ലിയാരങ്ങാടി സ്വദേശി നാരായണൻ, മുനമ്പത്ത് സ്വദേശി സൈനബ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കും ചികിത്സ നൽകി.
ഒരേ നായയാണ് വിവിധ സ്ഥലങ്ങളിൽ ആളുകളെ ആക്രമിച്ചതെന്ന് വാർഡ് അംഗം സി കെ റഹൂഫ് പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments