നീന്തലറിയാമെന്നുള്ള ധൈര്യത്തിൽ എടുത്തുചാടി; പുഴയിൽ വീണ പെൺകുട്ടിയെ രക്ഷിച്ച ഡ്രെെവർ അജേഷ് പറയുന്നു

കൊച്ചി: മാഞ്ഞാലി പാലത്തിനുസമീപം ഒരാൾക്കൂട്ടം കണ്ടാണ് വണ്ടിനിർത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-നായിരുന്നു പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരി മാഞ്ഞാലി പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയത്. ഓടിക്കൂടിയവർ പെൺകുട്ടി പെരിയാറിലെ മരണക്കയത്തിലേക്ക് മുങ്ങിപ്പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കുകയായിരുന്നു.തുടര്‍ന്നാണ് അതുവഴി സർവീസ് നടത്തുന്ന 'എക്‌സിക്യുട്ട്' ബസ് പറവൂരിൽനിന്നും വന്നത്.വണ്ടിനിർത്തി ഡ്രെെവര്‍ ഇറങ്ങിച്ചെന്നപ്പോഴാണ് ഒരു പെൺകുട്ടി പുഴയിൽ ജീവനുവേണ്ടി പിടയുന്നതുകണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. നീന്തലറിയാമെന്നുള്ള ധൈര്യത്തിൽ എടുത്തുചാടി.....സ്വകാര്യ ബസ് ഡ്രൈവറായ ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷ് പറയുന്നു
വിവരമറിഞ്ഞയുടൻ ഡ്രൈവർ അജേഷ് ബസിൽനിന്നുമിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടിയുടെ മുടിയിൽപിടിച്ച് നൂറുമീറ്ററോളം നീന്തിയാണ് കരയ്ക്കടുപ്പിച്ചത്. തുടര്‍ന്ന് മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഉടൻ വണ്ടിയിൽകയറ്റി ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സനൽകി. നീറ്റ് പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്താണ് പെൺകുട്ടി പുഴയിൽ ചാടിയതെന്ന് പറയുന്നു. കുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.











0 comments