ചൈനയിൽ മണ്ണിടിച്ചിൽ; എട്ടു മരണം, 34 പേരെ കാണാനില്ല

ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിങ് നഗരത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. 34 പേരെ കാണാതായി. വെള്ളിയാഴ്ച രാവിലെ ചോങ്‌കിങ്ങിലെ പെങ്ഷുയി കൗണ്ടിയിലാണ് ദുരന്തമുണ്ടായത്.
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പത്തിലേറെ വീടുകൾ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തുനിന്ന് 10 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 1100-ലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.
800-ലധികം രക്ഷാപ്രവർത്തകർ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ പ്രദേശത്തെ ജല, വൈദ്യുതി, ഗ്യാസ് വിതരണ സംവിധാനങ്ങൾ നിർത്തിവെച്ചു. സ്ഥിരതയില്ലാത്ത ഭൂപ്രകൃതിയും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദുരന്തബാധിത പ്രദേശത്തേക്ക് കൂടാരങ്ങൾ, കിടക്കകൾ ഉൾപ്പെടെ 8000-ലധികം ദുരിതാശ്വാസ സാമഗ്രികൾ അധികൃതർ അയച്ചിട്ടുണ്ട്. ഹുബെയ്, ഗ്വിഷു പ്രവിശ്യകളോട് അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ദുരന്തം നടന്നത്.











0 comments