വാങ്ചുക്കിന് പിന്തുണ, ജന്തർമന്തറിൽ കൂട്ടനിരാഹാരം

ന്യൂഡൽഹി:
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യവുമായി നിരവധിപേർ. വ്യാഴാഴ്‌ച സിജെപി പ്രവർത്തകരുൾപ്പെട നൂറുകണക്കിനുപേർ നിരാഹാരമിരുന്നു. ജന്തർമന്തറിലെ എസ്‌എഫ്‌ഐയുടെ സമരവേദിയായ ക്രാന്തി കോർണറിൽ മാത്രം മുപ്പതിലധികം വിദ്യാർഥികൾ ഭക്ഷണമുപേക്ഷിച്ചു.
ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള യുവജന–വിദ്യാർഥി സംഘടനകളും പങ്കാളികളായി.
എഎപി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്‌ച സമരവേദിയിലെത്തി. ഭാരതീയ കിസാൻ യൂണിൻ നേതാവ് രാകേഷ് ടികായത്ത്, സമാജ്‌വാദി പാർടി എംപി ഡിംപിൾ യാദവ്, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് എന്നിവരും വാങ്‌ചുക്കിനെ സന്ദർശിച്ചു. ജൂലൈ ഇരുപതിന് സിജെപി പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എൻടിഎ പിരിച്ചുവിടണം, പ്രധാൻ രാജിവയ്ക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്‌എഫ്‌ഐയും 20ന് പാർലമെന്റ് മാർച്ച് നടത്തും.
അതേസമയം, നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവുമുണ്ടാകണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്. ആശുപത്രിയിലെത്തിച്ച് നിർബന്ധിച്ച് ഭക്ഷണം നൽകണമെന്ന ഹർജി അടിയന്തരായി പരിഗണിക്കുകയായിരുന്നു കോടതി.











0 comments