കോടതി വിധിക്ക് പിന്നാലെ ക്രൂരത; മഹാരാഷ്ട്രയിൽ 82 കാരനായ പിതാവിനെ മകൻ കുത്തിക്കൊന്നു

കൊല്ലപ്പെട്ട ജാഫർ ഖമറുദ്ദീൻ (ഇടത്) അബ്ദുൾ റഹ്മാൻ (വലത്) |Photo:NDTV
മഹാരാഷ്ട്ര : കോടതിയിൽ സ്വത്ത് കേസ് തോറ്റതിന് പിന്നാലെ 82 കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ എന്ന വയോധികനാണ് മകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ജാഫർ പട്ടേലും മകനും തമ്മിൽ ദീർഘനാളായി സ്വത്ത് തർക്കമുണ്ടായിരുന്നു. മകൻ വീട്ടിൽ നിരന്തരമായി വഴക്കുണ്ടാക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തിരുന്നതിനെ തുടർന്ന് ജാഫർ പട്ടേൽ പൂനെയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കോടതിയെ സമീപിച്ചു.
രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി ജാഫർ പട്ടേലിന് അനുകൂലമായി വിധിക്കുകയും മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് ഒഴിപ്പിക്കൽ ഉത്തരവുമായി മകൾക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജാഫറിനെ മകൻ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ജാഫർ പട്ടേലിന്റെ മകൾക്കും പരിക്കേറ്റു.










0 comments