ad
Deshabhimani

83-ാം വയസിൽ വീണ്ടും രാജ്യസഭയിലേക്ക്; മകൻ മന്ത്രി, മരുമകൻ എംപി; ഖാർഗെയ്ക്കെതിരെ വിമർശനം

Mallikarjun Kharge

മല്ലികാർജുൻ ഖാർഗെ | Photo Credit: X/Mallikarjun Kharge

വെബ് ഡെസ്ക്

Published on Jun 08, 2026, 03:34 PM | 1 min read

ന്യൂഡൽഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷവിമർശനം. ഖാർഗെ ഇരട്ടപ്പദവി വഹിക്കുന്നതിലും ബന്ധുക്കളെ അധികാര സ്ഥാനങ്ങളിൽ എത്തിക്കുന്നതിലുമാണ് കോൺഗ്രസിനുള്ളിൽനിന്ന് തന്നെ ആക്ഷേപം ഉയരുന്നത്.


കർണാടകയിൽനിന്നാണ് ഖാർഗെ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞദിവസം നാമനിർദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതൃസ്ഥാനം വഹിക്കുമ്പോൾ തന്നെ വീണ്ടും എംപിയാകുന്നത് ഇരട്ടപ്പദവിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.


കൂടാതെ 83 വയസുള്ള ഖാർഗെ അധികാരസ്ഥാനത്ത് കടിച്ചുതൂങ്ങുകയാണെന്നും ആരോപണമുണ്ട്. കർണാടക പോലെ കോൺഗ്രസിന് നിലവിൽ സ്വാധീനമുള്ള സംസ്ഥാനത്ത് രാജ്യസഭാ സ്ഥാനാർഥികളായി മറ്റുള്ളവരെ പരിഗണിക്കാമായിരുന്നുവെന്ന് സോഷ്യൽമീഡിയയിലൂടെ അനുഭാവികൾ പരാതിപ്പെടുന്നു.


കുടുംബാംഗങ്ങളെ അധികാര സ്ഥാനങ്ങളിൽ എത്തിക്കുന്ന ഖാർഗെയുടെ നടപടിക്കെതിരെയും വിമർശനം ശക്തമാണ്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽനിന്നുള്ള എംപിയാണ്.


അതേസമയം, കേരളത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ വഹിക്കുന്ന ഇരട്ടപ്പദവിയും ബന്ധുനിയമനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ പക്ഷത്തിന്റെ പ്രതിരോധം. മന്ത്രിയായ സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. കൂടാതെ സണ്ണി ജോസഫിന്റെ പേഴ്സൺ സ്റ്റാഫിൽ സഹോദരീ ഭർത്താവ്ഉ ബെന്നി തോമസിനെ ഉൾപ്പെടുത്തിയിരുന്നു. ബന്ധുനിയമനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ഗത്യന്തരമില്ലാതെ ബെന്നി തോമസ് കഴിഞ്ഞദിവസം രാജിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home