കപ്പിയും കയറും തൂണും പൊട്ടിവീണു; കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു

മരിച്ച രാമദാസ് (ഇടത്) പ്രതീകാത്മക ചിത്രം (വലത്)
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണതിനെ തുടർന്ന് തൊഴിലാളി മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കരയിൽ രാമദാസ് (41) ആണ് മരിച്ചത്. കിണർ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാൻ തുടങ്ങുന്നതിന് മുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു. ചിതലി എടക്കാട്ടിൽ സ്വകാര്യ വ്യക്തിയുടെ കിണർ നന്നാക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
കമ്പി തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രാമദാസ് തൽക്ഷണം മരണപ്പെട്ടു. ആലത്തൂർ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവർ സഹോദരങ്ങളാണ്.










0 comments