എസ്ഐആർ: ബംഗാളിൽ ജഡ്ജിമാരെ തടഞ്ഞുവച്ചു സുപ്രീംകോടതിയോടുള്ള വെല്ലുവിളിയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന പരാതികൾ പരിശോധിക്കാൻ നിയമിക്കപ്പെട്ട ഏഴ് കീഴ്ക്കോടതി ജഡ്ജിമാരെ പശ്ചിമ ബംഗാളിലെ മാൾഡയിൽ ആൾക്കൂട്ടം മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്തതിൽ ഇടപെട്ട് സുപ്രീംകോടതി. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് സ്വമേധയാ കേസെടുത്തു. അന്വേഷണം സിബിഐയെയോ എൻഐഎയെയോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏൽപ്പിക്കണം. ഓഫീസർമാർക്ക് കേന്ദ്രസേന സുരക്ഷ ഒരുക്കണംമെന്ന് കോടതി ഉത്തരവിട്ടു.
ബംഗാൾ പോലെ രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട മറ്റൊരു സംസ്ഥാനമില്ലെന്ന് നിരീക്ഷിച്ച കോടതി, അവിടെ സുപ്രീംകോടതി പോലും വെല്ലുവിളിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി. മൂന്ന് വനിതകൾ ഉൾപ്പെടെ ഏഴ് കീഴ്ക്കോടതി ജഡ്ജിമാരെ അർധരാത്രി വരെ മാൾഡയിലെ കാളിയചക് ഗ്രാമത്തിൽ തടഞ്ഞുവെച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം.
രാത്രി 11 മണി വരെ കലക്ടർ സ്ഥലത്തെത്തിയില്ലെന്നും ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പിന്നീട് ആഭ്യന്തര സെക്രട്ടറിയെ ബന്ധപ്പെടുകയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് രാത്രി 12 മണിയോടെ ജഡ്ജിമാരെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനിടെ ജഡ്ജിമാരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏപ്രിൽ 6 ന് വിശദീകരണം നൽകണമെന്നും ചീഫ് സെക്രട്ടറി, ഡിജിപി, എസ്പി, കലക്ടർ എന്നിവർ ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നാരോപിച്ചുള്ള പ്രതിഷേധമാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്.










0 comments