print edition എസ്ഐആർ: ബംഗാളിൽ 64 ലക്ഷംപേർ പുറത്ത്

ഗോപി
Published on Mar 01, 2026, 12:30 AM | 1 min read
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയ്‌ക്ക് ശേഷമുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63.66 ലക്ഷത്തോളം പേർ പുറത്തായി. ആകെ വോട്ടർമാരുടെ എണ്ണം 7.66കോടി ഉണ്ടായിരുന്നത് പുതിയ പട്ടിക പ്രകാരം 7.04കോടിയായി ചുരുങ്ങി. സുപ്രിം കോടതി നിർദ്ദേശ പ്രകാരം ആറു ലക്ഷത്തോളം പരാതികൾ പരിശോധനയിലാണെന്നും അത് പൂർത്തിയാക്കിയ ശേഷം അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ആഫീസർ അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം ഇപ്പോൾ സംസ്ഥാനത്ത് ആകെ 7,04,59,284 വോട്ടർമാരുണ്ട്.
നാദിയ, ഉത്തര കൊൽക്കത്ത, ദക്ഷിണ കൊൽക്കത്ത, ഉത്തര 24 പർഗാനാസ്, മാൾദ ജില്ലകളിലാണ് ഏറ്റവും കുടുതൽപേർ പുറത്തായത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപുരിൽ 46 ആയിരത്തിലധികം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവായി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ നന്ദിഗ്രാമിൽനിന്ന് ഏകദേശം 10,500 വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു. നാദിയ ജില്ലയിൽ മാത്രം 2.71 ലക്ഷം ആളുകളെ പട്ടികയിൽ നിന്നൊഴിവാക്കി. ബൻകുരയിൽ 1.18 ലക്ഷം പേരും പുറത്തായി. വടക്കൻ കൊൽക്കത്ത മേഖലയിൽ 4.07 ലക്ഷം ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്രയും പേരെ ഒഴിവാക്കിയത് വൻ ജനകീയ പ്രക്ഷോഭങ്ങൾക്കും രാഷ്‌ട്രീയ ചലനങ്ങൾക്കും വഴിവയ്‌ക്കും.










0 comments