സിക്കിമിൽ കനത്ത മഴ; ബെയ്‌ലി പാലം ഒലിച്ചുപോയി, പലയിടത്തും ഉരുൾപൊട്ടൽ

സിക്കിമിൽ കനത്ത മഴയെ തുടർന്ന് ബെയ്‌ലി പാലം തകർന്ന നിലയിൽ |Photo:NDTV
ഗാംഗ്‌ടോക്ക് : കനത്ത മഴയെത്തുടർന്ന് സിക്കിമിൽ വ്യാപക നാശനഷ്ടങ്ങൾ. മംഗൻ ജില്ലയിലെ ഫീ ഖോല പുഴയ്ക്ക് കുറുകെയുള്ള ബെയ്‌ലി പാലം മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടർന്ന് പുഴ കരകവിഞ്ഞൊഴുകിയതാണ് പാലം തകരാൻ കാരണമായത്. ഫിഡാംഗിനെയും സങ്കലാങ്ങിനെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നതോടെ ജോങ്ഗു മണ്ഡലം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഏഴ് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ഗതാഗതത്തെ ഇത് സാരമായി ബാധിച്ചു.
തുമിൻ-ലിംഗീ മണ്ഡലത്തിലെ അപ്പർ കാവ് ഖോല പ്രദേശത്തും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ഒരു പാലം തകരുകയും പ്രാദേശിക റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കാവ് മേഖലയിലെ പ്രധാന റോഡുകളും ലിംഗീ-പായോങ് റോഡും ഉരുൾപൊട്ടലിനെത്തുടർന്ന് അടച്ചു. പ്രദേശത്തെ കുടിവെള്ള വിതരണ സംവിധാനവും വെള്ളപ്പാച്ചിലിൽ നശിച്ചു. ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സിക്കിം-പശ്ചിമ ബംഗാൾ അതിർത്തിയിലെ ദേശീയപാത-10ന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
മംഗൻ, ഗാംഗ്‌ടോക്ക്, പാക്യോങ്, ഗ്യാൽഷിംഗ്, സോറെംഗ്, നാംചി ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.











0 comments