സെമി ലക്ഷ്യം; ഓസീസിനെ വീഴ്ത്താൻ ഇറങ്ങുന്ന ഇന്ത്യക്ക് മുന്നിൽ കടുപ്പമേറും

Photo Credit:BCCI
ലണ്ടൺ: ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ 2026 ട്വന്റി 20 ലോകകപ്പിലെ ഭാവി ഇന്ന് തീരുമാനിക്കപ്പെടും. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്നത്തെ മത്സരം ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനമോ, ടൂർണമെന്റിൽ നിന്നുള്ള പുറത്താകലോ നിശ്ചയിക്കുന്ന നിർണായക പോരാട്ടമാണ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള തോൽവി ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്. എട്ട് പോയിന്റും +4.724 എന്ന മികച്ച നെറ്റ് റൺ റേറ്റുമുള്ള ഓസ്‌ട്രേലിയ സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ശേഷിക്കുന്ന സെമിഫൈനൽ സ്ഥാനത്തിനായി പോരാടുന്നത്.
ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ
ഇന്ത്യക്ക് മുന്നിലുള്ള കണക്ക് വളരെ ലളിതമാണ് - ഓസ്‌ട്രേലിയയെ തോൽപ്പിക്കുക. അങ്ങനെ ചെയ്താൽ ഇന്ത്യക്ക് എട്ട് പോയിന്റാകും. ഇന്ത്യയുടെ നിലവിലെ റൺ റേറ്റ് +2.268 ആണ്, ദക്ഷിണാഫ്രിക്കയുടേത് +0.734-ഉം. ഇന്ത്യ ജയിച്ചാൽ റൺ റേറ്റ് ഇതിലും മികച്ചതാകും. ഈ സാഹചര്യത്തിൽ, ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചാലും, അവരുടെ റൺ റേറ്റ് ഇന്ത്യയേക്കാൾ കുറവായിരിക്കാനാണ് സാധ്യത.
ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റാൽ
ഇന്ത്യ ഓസ്‌ട്രേലിയയോട് തോൽക്കുകയാണെങ്കിൽ, ബംഗ്ലാദേശിൽ നിന്ന് വലിയൊരു സഹായം ഇന്ത്യക്ക് ആവശ്യമായി വരും. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുമെന്ന് ഇന്ത്യ പ്രതീക്ഷികേണ്ടതായി വരും. അങ്ങനെയെങ്കിൽ, മികച്ച റൺ റേറ്റ് ഉള്ള ടീം സെമിഫൈനലിലേക്ക് യോഗ്യത നേടും.
ആക്രമണ ബാറ്റിംഗ് ഉണ്ടാകും; വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന
ഇതിനിടെ, ഓസ്‌ട്രേലിയക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ "ആക്രമണോത്സുകമായി കളിക്കുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു.
"ഇതൊരു വലിയ മത്സരമാണ്. എങ്ങനെ ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു, നാളെ അത് പുറത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മന്ദാന പറഞ്ഞു.
എങ്കിലും, ഈ ടൂർണമെന്റിൽ ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിന് അവരുടെ മുഴുവൻ ശേഷിയും പുറത്തെടുക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ദാന സമ്മതിച്ചു. "ഉറച്ച ഉദ്ദേശ്യത്തോടെ ബാറ്റ് ചെയ്യണമെന്ന് ഞങ്ങൾ ബാറ്റിംഗ് മീറ്റിംഗുകളിൽ നിരന്തരം സംസാരിക്കാറുണ്ട്.
നമ്മൾ ആഗ്രഹിച്ച രീതിയിൽ അത് നടന്നിട്ടില്ല. എങ്കിലും, ബാറ്റിംഗ് നിരയിലെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണ്," അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ പ്രകടനത്തിൽ സ്ഥിരമായ പുരോഗതിയുണ്ടെന്ന് മന്ദാന പറഞ്ഞു. "ഓസ്‌ട്രേലിയയിൽ ട്വന്റി 20 ഫോർമാറ്റിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതിൽ നിന്ന് ഞങ്ങൾ ധാരാളം ആത്മവിശ്വാസം ഉൾക്കൊള്ളുന്നു.
ഡബ്ല്യുപിഎൽ വന്നതോടെ, വലിയ സമ്മർദ്ദമുള്ള മത്സരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പെൺകുട്ടികൾക്ക് മുൻപത്തേക്കാൾ നന്നായി അറിയാം, മന്ദാന പറഞ്ഞു.











0 comments