ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടുന്നു; 'ബോസ് സ്‌കാം' മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിൽ ജാഗ്രത നിർദേശം നൽകി പൊലീസ്. 'ബോസ് സ്‌കാം' (Boss Scam) അഥവാ 'CEO Impersonation Fraud' എന്ന പേരിൽ അറിയപ്പെടുന്ന പുതിയ തരത്തിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്.
ആർബിഐ അല്ലെങ്കിൽ ഔദ്യോഗിക അഡിറ്റ് ടീമുകളുടെ പേരിൽ വ്യാജ അടിയന്തര സന്ദേശങ്ങൾ അയച്ച് ഉദ്യോഗസ്ഥരിൽ പരിഭ്രാന്തി സൃഷ്ടിക്കും. തുടർന്ന്, സിപ് ഫയലുകളിലൂടെ മാൽവെയർ അടങ്ങിയ ഫയലുകൾ ഉപയോഗിച്ച് സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കും. കൂടാതെ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജപ്രൊഫൈലുകൾ നിർമിക്കുകയോ അല്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ കൈക്കലാക്കുകയോ ചെയ്യുന്നു.
കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ലഭിക്കുന്നതോടെ ജീവനക്കാരുടെ വാട്സാപ്പ് വെബ് സംവിധാനം ഉപയോഗിച്ച് സിഇഒമാരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരം സന്ദേശങ്ങളിലൂടെ അടിയന്തരമായി പണം കൈമാറാൻ ആവശ്യപ്പെട്ട് സ്ഥാപനത്തിൻ്റെ പണം തട്ടിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.
സ്ഥാപനത്തിലെ ജീവനക്കാർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. വാട്സ്ആപ്പ് അല്ലെങ്കിൽ ഇ- മെയിൽ സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് പണമിടപാടുകൾ നടത്തരുത്. വലിയ തുകകൾ കൈമാറുന്നതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ZIP, EXE, DLL ഫയലുകൾ യാതൊരു കാരണവശാലും തുറക്കരുത്. സുരക്ഷ ഉറപ്പാക്കാനായി വാട്സ്ആപ്പിലെ 'ലിങ്ക്ഡ് ഡിവൈസസ്' ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. കൂടാതെ സാമ്പത്തിക ഇടപാടുകൾക്കായി ഒന്നിലധികം പേരുടെ അനുമതി ആവശ്യമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരിലോ, www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയാമെന്ന് പൊലീസ് അറിയിച്ചു.











0 comments