print edition സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ചു; കര്‍ണാടകത്തിൽ മന്ത്രിയാകാൻ പിടിവലി


സ്വന്തം ലേഖകൻ
Published on May 30, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ദീര്‍ഘകാലത്തെ അധികാരത്തര്‍ക്കത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രാജിവച്ചെങ്കിലും കര്‍ണാടക കോൺഗ്രസിൽ പ്രതിസന്ധിയൊഴിയുന്നില്ല. മുതിര്‍ന്നനേതാക്കളെ കൂടാതെ ആദ്യ തവണ എംഎൽഎയായവരടക്കം മന്ത്രിസ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനമടക്കം പ്രധാനവകുപ്പുകള്‍ തന്റെ വിശ്വസ്‍തര്‍ക്ക് ഉറപ്പാക്കാൻ സിദ്ധരാമയ്യയും അധികാരം പൂര്‍ണമായും കൈയടക്കാൻ ഡി കെ ശിവകുമാറും സമ്മര്‍ദം ചെലുത്തുന്നുണ്ട്.
വെള്ളി രാവിലെ മകൻ യതീന്ദ്രയ്‌ക്കൊപ്പം ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തി സിദ്ധരാമയ്യ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. യതീന്ദ്രയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും കണ്ടു. രാജ്യസഭാ സീറ്റെന്ന ഹൈക്കമാൻഡ് വാഗ്‌ദാനം സിദ്ധരാമയ്യ തള്ളി. അഞ്ചുവർഷത്തേക്കാണ് ജനങ്ങൾ തെരഞ്ഞെടുത്തതെന്നും എംഎൽഎയായി തുടരുമെന്നും പറഞ്ഞ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സംസ്ഥാനത്ത് തുടരാനാണ് താൽപ്പര്യമെന്നും വ്യക്തമാക്കി. അതിനിടെ ബിജെപിയുടെയും ആര്‍എസ്‍എസിന്റെയും ഹിന്ദുത്വ രാഷ്‍ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സിദ്ധരാമയ്യയെ മാറ്റിയത് ചര്‍ച്ചയായി.
മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയും നിയമസഭയിൽ ആര്‍എസ്‍എസിന്റെ പാട്ടുപാടുകയും ചെയ്‍ത ഡി കെ ശിവകുമാറിന്റെ നിലപാടുകളിൽ ന്യൂനപക്ഷങ്ങള്‍ക്ക് അടക്കം അതൃപ്തിയുണ്ട്. കര്‍ണാടകത്തിലെ മുസ്ലിം, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ഉറച്ചപിന്തുണയുള്ള സിദ്ധരാമയ്യയെ ഗ്രൂപ്പ് കളിച്ച് പടിയിറക്കിയത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനും മന്ത്രിമാരെ തീരുമാനിക്കുന്നതിനുമായി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ശനി വൈകിട്ട് നാലിന് ചേരും.









0 comments