print edition ശിവസേന ഉദ്ധവ് വിഭാഗത്തെയും പിളർത്തി; 6 എംപിമാരെ ചാക്കിലാക്കി ബിജെപി

ന്യൂഡൽഹി: ശിവസേനാ ഉദ്ധവ്‌താക്കറേ വിഭാഗത്തെയും പിളർത്തി എംപിമാരെ എൻഡിഎയിലെത്തിച്ച് ബിജെപി. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് വിഭാഗത്തിലെ ഒന്പത് എംപിമാരിൽ ആറുപേർ സ്‌പീക്കർ ഓംബിർളയ്‌ക്ക് കത്ത് നൽകി.
ഓംരാജ് നിംബാൽക്കർ, സഞ്‌ജയ് ദിനാ പാട്ടിൽ, സഞ്‌ജയ് ദേശ്‌മുഖ്, നാഗേഷ് അസ്‌തിക്കർ, സഞ്‌ജയ് ജാദവ്, ഭൗസാഹേബ് വാക്‌ചൗരെ എന്നിവരാണ് എൻഡിഎ ക്യാമ്പിൽ ചേക്കേറിയത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ പ്രത്യേക ബ്ലോക്ക് ആയശേഷം വെള്ളിയാഴ്‌ച്ച ഷിൻഡേ വിഭാഗത്തിൽചേരാണ് നീക്കം.
എഎപിയെ പിളർത്തി ആറ് രാജ്യസഭാംഗങ്ങളെയും തൃണമൂൽ കോൺഗ്രസിനെ പിളർത്തി 20 ലോക്‌സഭാ എംപിമാരെയും ബിജെപി എൻഡിഎ ക്യാംപിൽ എത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ‘ഓപറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ ഉദ്ധവ് വിഭാഗത്തെ എംപിമാരെയും ചാക്കിട്ടുപിടിച്ചത്.
ഓപറേഷൻ ടൈഗറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഉദ്ധവ് വിഭാഗത്തിന്റെ ചീഫ്‌വിപ്പ് അനിൽദേശായ് എല്ലാ എംപിമാരും വ്യാഴാഴ്‌ച്ച പകൽ 11ന് ഡൽഹിയിൽ ചേരുന്ന പാർലമെന്ററി പാർടി യോഗത്തിൽ പങ്കെടുക്കണമെന്ന് വിപ്പ് പുറപ്പെടുവിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ, വിമത എംപിമാർ ഫോൺ സ്വിച്ച് ഓഫാക്കി ഏകനാഥ്‌ഷിൻഡെ വിഭാഗത്തിലെ മുതിർന്ന നേതാക്കൾക്കൊപ്പം ഡൽഹിയിലെത്തി. ഏകനാഥ്‌ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിലെത്തിയശേഷം പ്രത്യേക ബ്ലോക്കാകാൻ അനുവദിക്കണമെന്ന് സ്‌പീക്കർക്ക് കത്ത് നൽകുകയായിരുന്നു. ഇവരുടെ ആവശ്യം സ്‌പീക്കർ തത്വത്തിൽ അംഗീകരിച്ചെന്നാണ് റിപ്പോർട്ട്.










0 comments