നിയമലംഘനം; ശിൽപ്പ ഷെട്ടിയുടെ ബാസ്റ്റ്യൻ റസ്റ്റോറന്റിനെതിരെ കേസ്

ബംഗളൂരു : നടി ശിൽപ്പ ഷെട്ടി നിയമക്കുരുക്കിൽ. താരം സഹ ഉടമയായുള്ള ബംഗളൂരുവിലെ ബാസ്റ്റ്യൻ റസ്റ്റോറന്റിനെതിരെയാണ് നിയമലംഘനത്തിന് പൊലീസ് കേസെടുത്തത്. അനുവദനീയമായ സമയത്തിനു ശേഷവും പ്രവർത്തിച്ചതിനും നിയമങ്ങൾ ലംഘിച്ച് രാത്രി വൈകിയുള്ള പാർട്ടികൾ നടത്തിയതിനുമാണ് നടപടി. ശിൽപ ഷെട്ടിയുടെ പ്രശസ്തമായ റസ്റ്റോറന്റ് ശൃംഖലയാണ് ബാസ്റ്റ്യൻ. ബംഗളൂരുവിന് പുറമെ മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റുകളുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 11 ന്, ബാസ്റ്റ്യൻ റസ്റ്റോറന്റ് നിശ്ചിത സമയത്തിനു ശേഷവും പുലർച്ചെ 1.30 വരെ പ്രവർത്തനം തുടർന്നു. നിയമം ലംഘിച്ചതിന് ഔട്ട്‌ലെറ്റിന്റെ മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. നഗരത്തിലെ സെന്റ് മാർക്ക്സ് റോഡിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
ദിവസങ്ങൾക്ക് മുമ്പും ബാസ്റ്റ്യൻ പ്രശ്നത്തിൽ അകപ്പെട്ടിരുന്നു. റസ്റ്റോറന്റിൽ രാത്രി വൈകി നടന്ന സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതി. മുൻ ബിഗ് ബോസ് മത്സരാർഥിയും ബിസിനസുകാരനുമായ സത്യ നായിഡുവും ജീവനക്കാരും തമ്മിലാണ് ബില്ലിന്റെ പേരിൽ തർക്കമുണ്ടായത്.
മദ്യലഹരിയിലായിരുന്ന സത്യനായിഡുവും സുഹൃത്തുക്കളും അയാൾ ജീവനക്കാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കബ്ബൺ പാർക്ക് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെസിഡൻസി റോഡിലെ സോർബെറി പബ്ബിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പബ്ബുകൾ അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുവത്സരത്തിന് മുന്നോടിയായി വ്യാപകമായി അന്വേഷണം നടത്തി കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.










0 comments