പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ തരൂരിന് ക്ഷണം; രാഹുൽ ഗാന്ധിയും ഖാർഗെയും 'ഔട്ട്'

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് നൽകുന്ന സംസ്ഥാന വിരുന്നിൽ ശശി തരൂരിന് ക്ഷണമെന്ന് റിപ്പോർട്ട്. അതേസമയം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്ക് ക്ഷണം ലഭിക്കാത്തത് ചർച്ചയാകുന്നു.
ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീർത്തിച്ച് നിരന്തരം പ്രസ്താവനകൾ നടത്തുന്നതിലൂടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്ന തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചതും, പ്രമുഖ നേതാക്കൾ ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയമാണ്. പാർലമെന്റിൽ പ്രതിപക്ഷം ബഹളം വെയ്ക്കുന്നു എന്ന് പറഞ്ഞ് ബിജെപി അനുകൂല നിലപാടുമായി തരൂര്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമായ ഇന്ത്യ കൂട്ടായ്മയെ വിമർശിച്ചു കൊണ്ടായിരുന്നു തരൂർ ബിജെപി അനുകൂല നിലപാടെടുത്തത്.
വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിലുള്ള മര്യാദയുടെ ഭാഗമായാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് തരൂർ പറയുന്നു. എന്നാൽ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനോ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനോ ക്ഷണമില്ലാത്തതിനെക്കുറിച്ച് തനിക്ക് 'അറിയില്ല' എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
അദ്ദേഹവും പാർട്ടിയുമായുള്ള അകൽച്ച വർദ്ധിച്ചുവരികയാണ്. ഏപ്രിൽ 22-ലെ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനെ പ്രശംസിച്ചതും, കുടുംബവാഴ്ചയുള്ള പാർട്ടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയതും ഉൾപ്പെടെയുള്ള സംഭവങ്ങൾ തരൂരിനെ കോൺഗ്രസിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ് കുറച്ച് നാളുകളായി.
പ്രതിപക്ഷ നേതാക്കളെ വിദേശ രാഷ്ട്രത്തലവൻമാർ കാണുന്നതിൽ നിന്ന് സർക്കാർ വിസമ്മതിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ്, പാർട്ടിക്കുള്ളിലെ വിമത സ്വരമായ തരൂരിന് മാത്രം വിരുന്നിലേക്ക് ക്ഷണം ലഭിക്കുന്നത് എന്നതും ചർച്ചയാണ്.










0 comments