ജെഎൻയു അധികൃതർ ആർഎസ്എസിന്റെ ചട്ടുകമായി; യൂണിയൻ ഭാരവാഹികളുടെ സസ്‌പെൻഷനെതിരെ എസ്എഫ്ഐ

ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളെയുൾപ്പെടെ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സർവകലാശാല അധികൃതരുടെ നടപടി അപലപനീയമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി. വിദ്യാർഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ് നടപടി. സർവകലാശാല അധികൃതർ ആർഎസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.
വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അതിഥി മിശ്ര(ഐസ), വൈസ് പ്രസിഡന്റ് മലയാളിയായ കെ ഗോപിക ബാബു(എസ്‌എഫ്‌ഐ), ജനറൽ സെക്രട്ടറി സുനിൽ യാദവ്(ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി(ഐസ) എന്നിവരെയാണ് രണ്ട് സെമസ്റ്ററിലേക്ക് സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിനും, എസ്എസ്എസ് കൗൺസിലറുമായ ഉത്സ, എസ്എഎ കൗൺസിലർ ദീവ്യ, മുൻ എസ്എഎ കൗൺസിലർ കൃഷ്ണപ്രിയ എന്നിവർക്ക് 19,000/- രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
സർവകലാശാലയിലെ ഡോ. ബി ആർ അംബേദ്‌കർ സെൻട്രൽ ലൈബ്രറിയിൽ സിസിടിവി ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനം സ്ഥാപിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതികാര ബുദ്ധിയോടെയുള്ള നീക്കം. യുജിസി പ്രൊമോഷൻ ഓഫ് ഇക്വിറ്റി റെഗുലേഷൻസ് 2026 സ്റ്റേ ചെയ്തതിനെതിരെ സമരം ശക്തമാക്കാൻ തയ്യാറെടുക്കുന്ന നിർണായക ഘട്ടത്തിലാണ് വിദ്യാർഥികൾക്കെതിരായ നടപടി.
വിയോജിപ്പുകളെയും ജനാധിപത്യ ശബ്ദങ്ങളെയും അടിച്ചമർത്തുക എന്ന ബിജെപി- ആർഎസ്എസ് അജണ്ടയുടെ പ്രതിഫലനമാണ് ഇതെന്നും, ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ രാജ്യത്തെ മുഴുവൻ വിദ്യാർഥികളും ജനാധിപത്യവാദികളും ഐക്യദാർഢ്യപ്പെടണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.










0 comments