print edition ഉന്നത വിദ്യാഭ്യാസ ബിൽ പിൻവലിക്കണം: എസ്‌എഫ്‌ഐ

ന്യൂഡൽഹി
വികസിത് ഭാരത് ശിക്ഷാ അധിക്ഷക് എന്ന പേരിൽ കേന്ദ്ര മന്ത്രിസഭ പാസാക്കിയ ഉന്നത വിദ്യാഭ്യാസ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് എസ്‌എഫ്‌ഐ. യുജിസി, എഐസിടിഇ, എൻസിടിഇ എന്നീ സ്ഥാപനങ്ങളെ ഉന്നത വിദ്യാഭ്യാസ കമീഷന്റെ (എച്ച്‌ഇസിഐ) നിയന്ത്രണത്തിൽകൊണ്ടുവന്ന് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഒരുകുടക്കീഴിലാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ കോർപറേറ്റുകളുടെ മുതലാളിത്ത താൽപ്പര്യങ്ങളും ആർഎസ്‌എസിന്റെ വർഗീയ താൽപര്യങ്ങളും നടപ്പാക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുകയാണ്. ഈ നീക്കവും കേന്ദ്ര സർക്കാരിന്റെ ദുഷ്ട അജന്‍ഡയുടെ ഭാഗമാണ്.
യുജിസിയെ ഇല്ലാതാക്കുന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുദ്ധമുട്ടുകളുണ്ടാക്കും. വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രം സാധ്യമാകുന്ന വിലയേറിയ വസ്തുവായി മാറും. എച്ച്ഇസിഐയില്‍ 12 അംഗങ്ങളിൽ 9 പേരെയും കേന്ദ്ര സർക്കാർ നിയമിക്കുന്നു. ഇത് തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയെ മുന്നോട്ടുകൊണ്ടുപോകാൻ സംഘപരിവാറിന് കൂടുതൽ സൗകര്യമൊരുക്കും. ബിൽ അടിയന്തരമായി പിൻവലിക്കണം. വിദ്യാർഥി സമൂഹവും പൊതുജനങ്ങളും ബില്ലിനെതിരെ രംഗത്തുവരണമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.










0 comments