പത്തുദിവസത്തിനകം പ്രധാൻ രാജിവയ്ക്കണം
print edition അഞ്ചുലക്ഷം ഒപ്പ് ശേഖരിക്കും; 19ന് എസ്‌എഫ്‌ഐ മാർച്ച്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 19ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്‌എഫ്‌ഐ മാർച്ച് നടത്തും. ‘ഇനഫ് ഇൗസ് ഇനഫ്’ ക്യാമ്പയിനിലൂടെ ശേഖരിക്കുന്ന അഞ്ചുലക്ഷം പേരുടെ ഒപ്പടങ്ങിയ പരാതിയുമായാണ് മാർച്ച്. പത്തുദിവസത്തിനുള്ളിൽ രാജിവച്ചില്ലെങ്കിൽ കനത്ത പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷിയാകുമെന്ന് ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയും പ്രസിഡന്റ് ആദർശ് എം സജിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘നാഷണൽ ടോർച്ചറിങ് ഏജൻസി’യായി മാറിയ നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണം, സിബിഎസ്‌ഇ, നീറ്റ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. സിബിഎസ്‌ഇയിലെ ഒഎസ്‌എം സംവിധാനം റദ്ദാക്കണം. ബുദ്ധിമുട്ടുന്ന മുഴുവൻ വിദ്യാർഥികൾക്കും നഷ്ടപരിഹാരം നൽകണം. കേന്ദ്ര സർക്കാർ നയംമൂലം വിദ്യാർഥികൾ തുടർച്ചയായി പ്രതിസന്ധിയിലാവുകയാണ്. സിബിഎസ്‌ഇ, നീറ്റ് വിദ്യാർഥികൾക്ക് നിയമസഹായം നൽകാനുള്ള നടപടികൾ എസ്‌എഫ്‌ഐ സ്വീകരിക്കും.
പ്രതിസന്ധിയിലായ വിദ്യാർഥികളുടെ മീറ്റ് അപ്പ് സംഘടിപ്പിക്കും. വിദ്യാർഥികളേയും അധ്യാപകരെയുമുൾപ്പെടെ ചേർത്ത് ബിജെപി സർക്കാരിനെതിരെ വിശാലവേദിയുണ്ടാക്കും. ബിജെപി, കോൺഗ്രസ് സർക്കാരുകളുടെ ബുൾഡോസർ രാജിനെതിരെ ജൂൺ പതിനൊന്നിന് പ്രതിഷേധം സംഘടിപ്പിക്കും. https://enoughisenough.sficec.in/ എന്ന വെബ്‌സൈറ്റിലൂടെ ഡിജിറ്റലായും ഒപ്പ് സമാഹരിക്കുന്നുണ്ട്. ഇതിനകം 50,000ലധികം ഒപ്പുകൾ ശേഖരിക്കാനായി. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ്, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സൂരജ് ഇളമൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നീറ്റ് പ്രക്ഷോഭം: അറസ്റ്റിലായത് 753 പ്രവർത്തകർ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള പ്രതിഷേധത്തിൽ രാജ്യത്താകെ അറസ്റ്റിലായത് 753 എസ്‌എഫ്‌ഐ പ്രവർത്തകരെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. 16 പേർ ജയിലിലാണ്. കോൺഗ്രസ് സർക്കാരുകളും സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. ക്യാമ്പയിനിന്റെ വെബ്‌സൈറ്റ് ആറ് തവണ ഹാക്ക് ചെയ്യാൻ ശ്രമിച്ചു.
കേന്ദ്ര സർക്കാരിനെതിരെ മറ്റ് വിദ്യാർഥി സംഘടനകളോട് യോജിച്ച് പ്രവർത്തിക്കാൻ എസ്‌എഫ്‌ഐ തയ്യാറാണ്. 2023ൽ എൻഎസ്‌യുഐ ഉൾപ്പെടെയുള്ള സംഘടനകളുമായി യോജിച്ച് ബിജെപിക്കെതിരെ പ്രവർത്തിച്ചതാണ്. എന്നാൽ അത്തരത്തിലൊരു പ്രതിഷേധത്തിന് എൻഎസ്‌യുഐ ഇപ്പോൾ തയ്യാറാകുന്നില്ലെന്നും ആദർശ് പറഞ്ഞു.










0 comments