ദളിത് വിരുദ്ധ പ്രസ്താവന: ജെഎൻയു വി സി രാജിവെക്കണമെന്ന് എസ്എഫ്ഐ

ന്യൂഡൽഹി: കടുത്ത ജാതി അധിക്ഷേപവും വംശീയ അധിക്ഷേപവും നടത്തിയ ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റ് എത്രയുംവേഗം രാജിവെക്കണമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അന്തസ്സിനും തുല്യമായ ഇടത്തിനുമായി കാമ്പസുകളിൽ പോരാടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഒരു പൊതു സർവകലാശാലയുടെ ഏറ്റവും ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്ന് ഇത്തരം ജാതീയമായ പ്രസ്താവനകൾ ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് എസ്എഫ്ഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഫെബ്രുവരി 16ന് പുറത്തുവന്ന ഒരു പോഡ്‌കാസ്റ്റിലാണ് സംഘപരിവാർ അനുകൂലിയായ ജെഎൻയു വി സി ദളിത് വിരുദ്ധ, വംശീയ പ്രസ്‌താവന നടത്തിയത്. സ്ഥിരിമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ട്. ഇൗ വാദം ഉപയോഗിച്ച് ഒരാൾക്ക് ഒരിക്കലും പുരോഗമിക്കാൻ കഴിയില്ല. കറുത്ത വംശജർ ഉയർത്തിയിരുന്ന വാദമാണത്. ഇൗ ഇരവാദം ദളിതർ ഇവിടേക്ക് കൊണ്ടുവന്നു. ഇതൊരു താൽക്കാലിക മയക്കുമരുന്നാണെന്നും വി സി പോഡ്കാസ്റ്റിൽ പറഞ്ഞു. വി സിയുടെ പ്രസ്താവനക്കെതിരെ കാമ്പസിൽ വിദ്യാർഥിപ്രക്ഷോഭം ശക്തമാണ്.
ഭരണഘടനാ മൂല്യങ്ങളെയും സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവത്തെയും തകർക്കുന്നതാണ് വി സിയുടെ പരാമർശമെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. ഇത്തരമൊരു പദവിയിലിരിക്കുന്ന വ്യക്തി തുല്യതയെ ചോദ്യം ചെയ്യുകയല്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. ജാതിഅധിക്ഷേപ പരാമർശങ്ങളിൽ വി സി മാപ്പുപറയണം. വി സി രാജിവെക്കാൻ തയ്യാറല്ലെങ്കിൽ, രാഷ്ട്രപതി അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.










0 comments