അസമിൽ മഴക്കെടുതി; വെള്ളപ്പൊക്കം രൂക്ഷം, ഏഴുപേരെ കാണാതായി

ഗുവാഹത്തി: അസമിൽ രൂക്ഷമായി തുടരുന്ന മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി. ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാത്തോളം പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഏഴു ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിയെങ്കിലും ചെളികൊണ്ട് മൂടിയിരിക്കുകയാണ്. റോഡുകളും പലയിടത്തും തകർന്ന അവസ്ഥയിലായതുകൊണ്ട് ഗതാഗതവും താറുമാറായിരിക്കുകയാണ്. ആർമി, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നീ സേനകളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം കുറഞ്ഞതിനെ തുടർന്ന് ജോർഹട്ട്, ഗോലാഘട്ട് എന്നിവിടങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ശിവസാഗറിലും ചരൈദേവിലും റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. എല്ലാ ഒറ്റപ്പെട്ട കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ചളിനിറഞ്ഞ റോഡുകൾ വൃത്തിയാക്കാനും പ്രവേശനം സാധ്യമാക്കാനുമുള്ള പ്രവർത്തനങ്ങളിലാണ് ഉദ്യോഗസ്ഥർ.
പല ദുരിതബാധിത പ്രദേശങ്ങളിലും എത്തിപ്പെടാൻ സാധിക്കുന്നില്ല എന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജനജീവിതം പഴയപടിയാകാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.










0 comments