യുപിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം: രണ്ട് മരണം, രണ്ട് പേരെ കാണാതായി

ലഖ്നൗ: ഉത്തർപ്രദേശിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ ദീപ്രാജ് (23), സന്ദീപ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സഹാറൻപൂർ ജില്ലയിലെ നയാ ഗാവിലാണ് സംഭവം.
വളരെ ശക്തമായ സ്ഫോടനമായിരുന്നുവെന്നാണ് റിപ്പോർട്ട്. സമീപ ഗ്രാമങ്ങളിലും നടുക്കം അനുഭവപ്പെട്ടു. സ്ഫോടനത്തെ തുടർന്ന് ഫാക്ടറി പരിസരത്ത് തീപിടുത്തമുണ്ടായി.പൊലീസ്, അഗ്നിരക്ഷാ സേന, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സ്ഫോടനത്തിൽ പടക്കനിർമാണ ശാലയുടെ ഒരു ഭാഗം തകർന്നതായാണ് വിവരം. അവശിഷ്ടങ്ങൾക്കടിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് തിരച്ചിൽ നടത്തുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പടക്കനിർമാണശാലയിലെ കരാറുകാരനെയും അദ്ദേഹത്തിന്റെ ജീവനക്കാരിൽ ഒരാളെയുമാണ് കാണാതായത്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പടക്കനിർമാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.









0 comments