ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയായ യുവാവും മരിച്ച നിലയിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ ഏഴുവയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്ത് കൊന്നു. പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
മുപ്പതുകാരനായ കുലവർദ്ധൻ എന്നയാളാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്. മദനപ്പള്ളെയിലെ നീരുഗാട്ടുവാരിപ്പള്ളി പ്രദേശത്തെ പവർലൂം മേഖലയിൽ തൊഴിലാളിയാണ് കുലവർദ്ധൻ. കൃത്യത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധമുണ്ടായി. ദേശീയപാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ചൊവ്വാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു നൽകാൻ പെൺകുട്ടിയുടെ കുടുംബം ആദ്യം വിസമ്മതിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി ഡിഐജി കോയ പ്രവീൺ പറഞ്ഞു. പ്രതിയ്ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഡിഐജിയുടെ പ്രസ്താവനയ്ക്ക് എട്ട് മണിക്കൂറിന് ശേഷം, കുലവർദ്ധന്റെ മൃതദേഹം മദനപ്പള്ളിയുടെ പ്രാന്തപ്രദേശത്ത് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.









0 comments