കുവൈത്തിൽ ജോലിസ്ഥലത്ത് ക്രൂര പീഡനം; തമിഴ്നാട് സ്വദേശിയെ മോചിപ്പിച്ചു

ചെന്നൈ: കുവൈത്തിലെ ജോലിസ്ഥലത്ത് ക്രൂര പീഡനങ്ങൾ നേരിട്ട തമിഴ്നാട് സ്വദേശിനിയെ മോചിപ്പിച്ചു. കള്ളക്കുറിച്ചി സ്വദേശി വനിതയെയാണ് കുവൈത്തിലെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തിയത്. സഹായം അഭ്യർഥിച്ചുള്ള വനിതയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംബസി ഉടൻ തന്നെ നടപടിയെടുക്കുകയായിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് വനിത കുവൈത്തിലേക്ക് വീട്ടുജോലിക്കായി പോയത്. രണ്ട് മാസമായി കടുത്ത പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്നും താൻ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു വനിത വീഡിയോ പങ്കുവച്ചത്.
ഒരു ഇടനിലക്കാരൻ വഴിയാണ് വനിത കുവൈത്തിൽ ജോലിക്ക് പോയത്. വനിതയെ കുവൈത്തിൽൽ വീട്ടുജോലിക്കായി അയച്ച ഏജന്റ് വഞ്ചിച്ചതാണെന്നും, പീഡനത്തിനിരയായ മകളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ വെണ്ണില അധികൃതർക്ക് പരാതി നൽകിയിരുന്നു.
മൂന്ന് മാസമായി ഇവിടെ എത്തിയിട്ട്. 50 ദിവസത്തിലേറെയായി ശരിയായി ഭക്ഷണം കിട്ടുന്നില്ല, കഴിഞ്ഞ രണ്ട് മാസം ശമ്പളവും ലഭിച്ചില്ല.
ഇനിയും ഈ സാഹചര്യത്തിൽ ഇവിടെ കഴിയാനാകില്ല. ഇവിടുത്തെ വീട്ടുകാർ വളരെ മോശമായാണ് എന്നോട് പെരുമാറുന്നത്. എനിക്കിത് സഹിക്കാൻ കഴിയുന്നില്ല. അവരെന്നെ കൊല്ലും... എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സഹായിക്കണം - എന്നായിരുന്നു വനിതയുടെ വീഡിയോ സന്ദേശത്തിലുണ്ടായിരുന്നത്.
സുരക്ഷിതമായി എംബസിയിലെത്തിയതിന് പിന്നാലെ വനിത മറ്റൊരു വീഡിയോയും പങ്കുവച്ചിരുന്നു. ഇപ്പോൾ നല്ല ഭക്ഷണവും വസ്ത്രവും ലഭിച്ചെന്നും സുരക്ഷിതയാണെന്നുമാണ് വനിതയുടെ ഏറ്റവുമൊടുവിൽ പുറത്തുവന്ന സന്ദേശം.









0 comments