ജയ്പൂരില്‍ അനധികൃത പടക്ക ഗോഡൗണിൽ തീപിടിത്തം; ഏഴുപേര്‍ പൊള്ളലേറ്റ് മരിച്ചു

വീഡിയോ സ്ക്രീൻഷോട്ട്- PTI
ജയ്പൂർ : ജയ്പൂരിലെ ഖോ നഗോറിയാൻ പ്രദേശത്തെ അനധികൃത പടക്ക ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ വെന്തുമരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഗോഡൗണിൽ സ്ഫോടനത്തെത്തുടർന്ന് തീപിടിത്തമുണ്ടായത്. ആയിഷ നഗർ തലായി കോളനിയിലെ ഒരു വീടാണ് അനധികൃത ഗോഡൗണായി ഉപയോഗിച്ചിരുന്നത്. ഇവിടെ പടക്കങ്ങൾ സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായി അസിസ്റ്റന്റ് പൊലീസ് കമീഷണർ വിനോദ് ശർമ പറഞ്ഞു. ഇവരിൽ അഞ്ച് പേർ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാൾ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സമീർ, ആബിദ്, നാസിർ, അബ്ദുൾ വാഹിദ്, ബിലാൽ എന്നിവരെ തിരിച്ചറിഞ്ഞു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തുന്ന വസ്തുക്കളാണ് തീപിടിത്തത്തിന് കാരണമായതെന്ന് ജയ്പൂർ കളക്ടർ സന്ദേശ് നായക് പറഞ്ഞു. വീട് പടക്ക ഗോഡൗണായി ഉപയോഗിക്കുന്നുണ്ടെന്നും സമീപത്ത് ഒരു നിർമാണ യൂണിറ്റ് ഉണ്ടെന്നും പൊലീസ് കമീഷണർ സച്ചിൻ മിത്തൽ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
വീടിനുള്ളിൽ തീ പടർന്നതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടിയതായും ചിലർ അകത്ത് കുടുങ്ങിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷപ്പെട്ടവരിൽ ചില തൊഴിലാളികൾ ഗുരുതര പൊള്ളലേറ്റ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അഗ്നിശമന സേന എത്തുന്നതിനുമുമ്പ്, കുടുങ്ങിയ ചിലരെ നാട്ടുകാർ രക്ഷപ്പെടുത്തി. അഗ്നിശമനസേനയെത്തി മിനിറ്റുകൾക്കകം തീയണച്ചതിനാൽ വൻ അപായം ഒഴിവായി. തീ കെട്ടിടം മുഴുവൻ പടരുന്നതിന് തൊട്ടുമുമ്പ് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ ഉടമയെപ്പറ്റി വിവരങ്ങൾ ലഭ്യമായിട്ടില്ല.
നാലു മാസത്തിനിടെ രാജസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരിയിൽ ഖൈർത്തൽ-തിജാര ജില്ലയിലെ ഭിവാഡി പട്ടണത്തിൽ അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.










0 comments