ഫഡ്നാവിസ് സർക്കാരിന് തിരിച്ചടി; 'നിർബന്ധിത ഹിന്ദി' നീക്കത്തിനെതിരെ മഹാരാഷ്ട്ര ഭാഷാ സമിതി

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. തീരുമാനം മഹാരാഷ്ട്ര സർക്കാരിന്റെ ഭാഷാ കൺസൾട്ടേഷൻ കമിറ്റി ഏകകണ്ഠമായി എതിർത്തു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം നിർബന്ധമാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാനലിന്റെ ചെയർമാൻ ലക്ഷ്മികാന്ത് ദേശ്മുഖ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി.
എല്ലാ സംസ്ഥാന ബോർഡ് സ്കൂളുകളിലും ദേശീയ വിദ്യാഭ്യാസ നയം (NEP) അനുസരിച്ച് ഒന്നാം ക്ലാസ് മുതൽ മറാത്തിക്കും ഇംഗ്ലീഷിനും പുറമേ മൂന്നാം ഭാഷയായി ഹിന്ദിയും പഠിപ്പിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 16 ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി മഹാരാഷ്ട്രയിലെ എസ്‌സിഇആർടി ഡയറക്ടർ രാഹുൽ അശോക് രേഖവാർ അറിയിച്ചിരുന്നു. ഏപ്രിൽ 17 നാണ് സർക്കാരിന്റെ ഭാഗത്തുനിന്നും നിർബന്ധിത ഹിന്ദി പ്രഖ്യാപനമുണ്ടായത്.
എന്നാൽ ഫഡ്നാവിസ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാർടികൾ രംഗത്തെത്തിയിരുന്നു. "മഹാരാഷ്ട്രയിൽ മറാത്തി ഭാഷ നിർബന്ധമാണ്; എല്ലാവരും അത് പഠിക്കണം. കൂടാതെ, നിങ്ങൾക്ക് മറ്റ് ഭാഷകൾ പഠിക്കണമെങ്കിൽ, നിങ്ങൾക്ക് അങ്ങനെ ചെയ്യാം. ഹിന്ദിയെ എതിർക്കുകയും ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്"- എന്നാണ് പ്രതിഷേധങ്ങളോട് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.










0 comments