print edition സിയുഇടി പിജിയിലും ഗുരുതര ക്രമക്കേട്; ചിലർക്കായി പരീക്ഷ രണ്ടാമതും നടത്തി; ചോദ്യം ലളിതമാക്കി


സ്വന്തം ലേഖകൻ
Published on Jun 13, 2026, 01:12 AM | 1 min read
ന്യൂഡൽഹി : കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലേക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ ബിരുദാനന്തര ബിരുദ പ്രവേശന പൊതുപരീക്ഷയിലും (സിയുഇടി പിജി) ഗുരുതര ക്രമക്കേട്. ചില വിദ്യാർഥികൾക്ക് മാത്രം പരീക്ഷ രണ്ടാമതും രഹസ്യമായി നടത്തി.
പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, നിയമം തുടങ്ങിയ വിഷയങ്ങളിലാണ് മാർച്ച് 29നും 30നുമായി പരീക്ഷ നടത്തിയത്. എന്നാൽ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവിട്ടില്ല. വെബ്‌സൈറ്റിൽ മാർച്ച് 27 വരെയുള്ള പരീക്ഷയുടെ വിവരമേ നൽകിയിട്ടുള്ളു.
ചില വിദ്യാർഥികൾക്ക് മാത്രം ഇമെയിൽ വഴി രഹസ്യമായാണ് രണ്ടാം പരീക്ഷയുടെ പ്രവേശന കാർഡ് അയച്ചത്.
ഈ പരീക്ഷയിൽ ആദ്യത്തെ ചോദ്യങ്ങളും ആവർത്തിച്ചു. ഇതുകാരണം പലർക്കും മുഴുവൻ മാർക്കും ലഭിച്ചു. ഇതോടെ ആദ്യ പരീക്ഷ മാത്രമെഴുതിയവർ റാങ്കിൽ താഴെയായി. ഗുരുതര ക്രമക്കേട് നടത്തിയിട്ടും എൻടിഎ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഡൽഹി, ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലകളിലേക്ക് ഇൗ ഫലമാണ് പരിഗണിക്കുക.
ഇൗ വർഷം എൻടിഎ പരീക്ഷയിലെ നാലാമത്തെ ക്രമക്കേടാണ്. നേരത്തേ നടന്ന സിയുഇടി യുജി പരീക്ഷയിലും മെഡിക്കൽ പ്രവേശന പരീക്ഷയിലും നിഫ്‌റ്റിലും ചോദ്യപ്പേപ്പർ ചോർച്ചയുൾപ്പെടെ ഗുരുതര ക്രമക്കേടുണ്ടായി.










0 comments