print edition ധാബോൽക്കർ വധക്കേസിൽ ശിക്ഷ മരവിപ്പിച്ചു


സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
ന്യൂഡൽഹി : യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ നരേന്ദ്ര ധാബോൽക്കറെ വധിച്ച കേസിൽ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് രണ്ടാമത്തെ പ്രതിക്കും ജാമ്യം നൽകി ബോംബെ ഹൈക്കോടതി. ജയിലിൽ കഴിയുന്ന തീവ്രഹിന്ദുത്വവാദി സച്ചിൻ പ്രകാശ്‌റാവു അന്ദുരെയുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ എസ് വി കോട്‌വാൾ, ആർ ആർ ഭോൺസാലെ എന്നിവരുടെ ബെഞ്ച് മരവിപ്പിച്ചത്. ഇതേ കേസിൽ കഴിഞ്ഞവർഷം ശരദ് കലാസ്‌കർ എന്ന പ്രതിക്കും ജാമ്യം ലഭിച്ചിരുന്നു.
സിബിഐ നടത്തിയ അന്വേഷണത്തിലും സമർപ്പിച്ച തെളിവുകളിലും വലിയ അന്തരമുണ്ടെന്ന് കോടതി വിമർശിച്ചു. ജീവപര്യന്തം തടവ് ചോദ്യംചെയ്‌ത് സച്ചിൻ പ്രകാശ്‌റാവു നൽകിയ അപ്പീൽ തീർപ്പാക്കുംവരെ ജാമ്യം തുടരും. തീവ്രഹിന്ദുത്വ സംഘടനായ സനാതന്‍ സന്‍സ്‌ഥ അംഗങ്ങളായ സച്ചിൻ പ്രകാശ്‌റാവുവിനെയും ശരദ് കലാസ്‌കറിനെയും 2024ലാണ് പൂണെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
വ്യാഴാഴ്‌ച ധാബോൽക്കറിന്റെ പതിമൂന്നാം രക്തസാക്ഷിത്വം ആചരിക്കാനിരിക്കെയാണ് രണ്ടാമത്തെ പ്രതിയും പുറത്തിറങ്ങുന്നത്. രണ്ടുവർഷം പോലും ഇരുവരും ശിക്ഷ അനുഭവിച്ചിട്ടില്ല. 2013- ആഗസ്‌ത് 20ന് പ്രഭാതനടത്തത്തിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ധാബോൽക്കറെ വെടിവച്ച് കൊല്ലുകയായി രുന്നു.










0 comments