57 പേരുമായുള്ള അടുത്ത യുഎസ് സൈനിക വിമാനം ഇന്നെത്തും
119 പേരെക്കൂടി ഇന്ത്യയില്‍ തള്ളി ട്രംപ്: അമൃത്‌സറിൽ വീണ്ടും അമേരിക്കന്‍ സൈനിക വിമാനമിറങ്ങി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി 119 പേരെക്കൂടി യുഎസിലെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ ഇന്ത്യയിലിറക്കിവിട്ടു. ഫെബ്രുവരി അഞ്ചിന് 104 ഇന്ത്യക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിൽ കൊണ്ടുവന്ന് പത്തുദിവസം കഴിയുമ്പോഴാണ് വീണ്ടും യുഎസ് സൈനിക വിമാനം ഇന്ത്യൻ മണ്ണിലിറങ്ങിയത്. അമേരിക്കൻ സന്ദർശനത്തിൽ ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യക്കാരോടുള്ള മനുഷ്യത്വവിരുദ്ധ സമീപനത്തെക്കുറിച്ച് ഒരുവാക്കുപോലും ഉരിയാടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തിയതിന് പിന്നാലെയാണ് അടുത്ത വിമാനം ശനി രാത്രി 11.30ന് അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്‌ജി വിമാനത്താവളത്തിൽ ഇറങ്ങിയത്.
67 പേർ പഞ്ചാബുകാരും 33 പേർ ഹരിയാനക്കാരുമാണ്. ഗുജറാത്തിലെ എട്ടും യുപിയിലെ മൂന്നും ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ വീതവും ഹിമാചൽ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവുമാണ് എത്തിയത്. ആറു വയസുകാരിയടക്കം രണ്ട് കുട്ടികളും നാലു സ്‌ത്രീകളും തിരിച്ചെത്തിയവരിലുണ്ട്. പതിനെട്ടിലും മുപ്പതിനും ഇടയ്‌ക്ക് പ്രായമുള്ളവരാണ് ഭൂരിഭാഗവും. 157പേരുമായുള്ള മറ്റൊരു സൈനിക വിമാനം ഞായറാഴ്‌ച ഇന്ത്യയിലെത്തും.
യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ ഫെബ്രുവരി അഞ്ചിന് 104 ഇന്ത്യക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിൽ കൊണ്ടുവന്ന നടപടിയിൽ മൗനം പാലിച്ചു. ഇന്ത്യക്കാരെ കരുതിക്കൂട്ടി അവഹേളിക്കുന്ന അമേരിക്കൻ നിലപാടിനോട് പൂർണവിധേയത്വം പുലർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമുയർന്നു.
അമേരിക്കയിൽനിന്ന് കയറ്റി അയക്കുന്ന ഇന്ത്യക്കാരുമായുള്ള സൈനികവിമാനങ്ങൾക്ക് ഇറങ്ങാൻ തുടർച്ചയായി അമൃത്‌സർ വിമാനത്താവളംതന്നെ തെരഞ്ഞെടുക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.









0 comments