ചീഫ് ജസ്റ്റിസിന് എതിരായ ആക്രമണം
‘ഷൂ അല്ല തോക്കാണ് വേണ്ടത്' ; കൊലവിളിയുമായി സംഘപരിവാർ

ന്യൂഡൽഹി
സുപ്രീംകോടതിക്കുള്ളിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാൻ ശ്രമമുണ്ടായതിനു പിന്നാലെ കൊലവിളിയുമായി സംഘപരിവാറുകാർ. ദളിത് വിഭാഗത്തിൽ നിന്നുള്ള ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ ലക്ഷ്യമിട്ട് എല്ലാ പരിധിയും ലംഘിച്ചുള്ള അധിക്ഷേപമാണ് നടത്തുന്നത്. ‘ഷൂവിനേക്കാൾ നല്ലത് തോക്കാണ്, ഷൂ എറിഞ്ഞ രാകേഷ് കിഷോറിന് ഭാരതരത്ന നൽകണം’– മോഹിത് എന്ന എക്‌സ് അക്കൗണ്ടിൽനിന്നാണ് ആഹ്വാനമുണ്ടായത്. അയഞ്ഞ നാവുള്ള അഹങ്കാരിയാണ് ഗവായ് എന്നും രാജ്യത്തോട് മാപ്പുപറയണമെന്നും ബിജെപി പ്രചാരണ മാധ്യമമായ ‘ഓപ് ഇന്ത്യ’ ആവശ്യപ്പെട്ടു.
കാർ തടഞ്ഞ് ചീഫ് ജസ്റ്റിസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്‌ത തീവ്രവലതുപക്ഷ യൂട്യൂബര്‍ അജിത് ഭാരതി ‘സർക്കാരും സിസ്റ്റവും ഞങ്ങളുടേതാണ്’ എന്നും ഭീഷണി മുഴക്കി. പരാമർശവുമായി ബന്ധപ്പെട്ട് നോയിഡ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അജിത് ഭാരതിക്ക് അകന്പടിയായി ബിജെപി നേതാവ് ശുഭം ത്യാഗിയുമെത്തി. ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പണമെന്നും വാഹനം തടയണമെന്നുമുള്ള ആഹ്വാനമാണ് കേരളത്തിലെ ബിജെപി ‘ഇന്റലക്ച്വൽ സെൽ’ മുൻ മേധാവി ടി ജി മോഹൻദാസ് നടത്തിയത്.
ഗോഡ്‌സെ തോക്ക് ഉപയോഗിച്ചെന്ന വ്യത്യാസം മാത്രമേയുള്ളെന്നാണ് മറ്റൊരു ഹാൻഡിൽനിന്നുള്ള പ്രതികരണം. കോടതി ഹിന്ദുക്കളുടെ ക്ഷമപരീക്ഷിക്കുന്നുവെന്നാണ് ബിജെപി അനുകൂല മാധ്യമപ്രവർത്തകൻ രാഹുൽ ശിവശങ്കറിന്റെ വീ ഡിയോ.
ഹിന്ദുഅഭിഭാഷകർ ചീഫ് ജസ്റ്റിസിന്റെ തല ചുവരിൽ ചേർത്തുനിർത്തി തല്ലിപ്പൊളിക്കണമെന്ന് ഹിന്ദുത്വവാദിയായ കൗശ്‌ലേഷ് റായ് അതിക്രമത്തിന് മുന്പ് ആഹ്വാനം ചെയ്‌തിരുന്നു. ഷൂ എറിയുന്ന വ്യാജ എഐ വീഡിയോയും പ്രചരിപ്പിക്കുന്നു.










0 comments