പഹൽഗാം വർഗീയ ആയുധമാക്കാൻ സംഘപരിവാർ

എം പ്രശാന്ത്
Published on Apr 24, 2025, 04:30 AM | 1 min read
ന്യൂഡൽഹി : പഹൽഗാം ആക്രമണവും രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കാൻ ബിജെപിയും സംഘപരിവാരവും ആസൂത്രിത നീക്കമാരംഭിച്ചു. കേന്ദ്രസർക്കാരിന് സംഭവിച്ച ഗുരുതര വീഴ്‌ച മറച്ചുവച്ച് സംഭവത്തെ വർഗീയമായി ചിത്രീകരിച്ച് വിഘടിതരാഷ്ട്രീയത്തിനുള്ള വഴിതേടുകയാണ് സംഘപരിവാർ.
ഹിന്ദുക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് വരുത്താനാണ് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ ശ്രമം. സംഘപരിവാർ അനുകൂല മാധ്യമങ്ങളും വാർത്താഏജൻസികളും ഈ ദിശയിൽ തുടർച്ചയായി വാർത്തകൾ നൽകുന്നുമുണ്ട്. പേര് ചോദിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾ പറഞ്ഞതിന്റെ പേരിലാണ് വിദ്വേഷ പ്രചാരണം. എന്നാൽ ഭീകരരിൽനിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പഹൽഗാം സ്വദേശിയായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ മറച്ചുപിടിക്കുകയാണ്.
ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന പ്രചാരണമാണ് മുതിർന്ന ബിജെപി നേതാക്കളും നടത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കം ഈ നിലയിൽ പ്രതികരിച്ചു. ഒക്‌ടോബർ–- നവംബർ മാസങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പഹൽഗാം സംഭവം വർഗീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.











0 comments