എ ആർ റഹ്മാനെതിരെ രൂക്ഷമായ സൈബർ ആക്രമണം; ജിഹാദിയെന്നും ആക്ഷേപം

എ ആർ റഹ്മാൻ
മുംബൈ: അഭിപ്രായം പറഞ്ഞതിന്റെപേരിൽ ഇന്ത്യൻ സംഗീത ഇതിഹാസം എ ആർ റഹ്മാനെതിരെ രൂക്ഷമായ സൈബർ ആക്രമണം. കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും അതിന് പിന്നിലെ ഒരു കാരണം വർഗീയതയാകാം എന്നാണ് റഹ്മാൻ കഴിഞ്ഞ ദിവസം ബിബിസി എഷ്യൻ നെറ്റ്‍വർക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഛാവ എന്ന ചിത്രത്തെക്കുറിച്ചുള്ള റഹ്മാന്റെ വിമർശനവും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാർ, വലതുപക്ഷ ഗ്രൂപ്പുകൾ റഹ്മാനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഹിന്ദി ചലച്ചിത്ര മേഖലയിലെ തന്റെ അവസരങ്ങൾ കുറഞ്ഞതിന് പിന്നിൽ കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടെ ഉണ്ടായ അധികാര മാറ്റങ്ങളും, ഒരുപക്ഷേ തനിക്ക് നേരിട്ട് അനുഭവപ്പെടാത്ത വർഗീയ വിവേചനങ്ങളും കാരണമായിട്ടുണ്ടാകാമെന്നാണ് റഹ്മാൻ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇപ്പോൾ സർഗ്ഗാത്മകതയില്ലാത്ത ആളുകളുടെ കൈകളിലാണ് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം. ഈ മാറ്റം നേരിട്ടല്ല, പരോക്ഷമായാണ് പ്രകടമാകുന്നത്. സിനിമയിലേക്ക് തന്നെ നിശ്ചയിച്ചെങ്കിലും, മ്യൂസിക് കമ്പനികൾ അവരുടെ ഇഷ്ടക്കാരായ അഞ്ചോ ആറോ സംഗീതസംവിധായകരെ കൊണ്ടുവന്നു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റഹ്മാൻ തന്നെ സംഗീതമൊരുക്കിയ ഛാവ എന്ന ചിത്രം ജനങ്ങളിൽ ഭിന്നിപ്പിക്കുണ്ടാക്കുന്ന സിനിമയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് പിന്നാലെ ബിജെപി, സംഘപരിവാർ നേതാക്കൾ റഹ്മാനെതിരെ രംഗത്തെത്തി. ജിഹാദിയെന്ന് വിളിച്ചും, മതം പറഞ്ഞ് അധിക്ഷേപിച്ചുമാണ് റഹ്മാനെതിരായ സൈബർ ആക്രമണം. റഹ്മാൻ വിദ്വേഷവും മുൻവിധിയും നിറഞ്ഞ ആളാണെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് ആരോപിച്ചു. നടി ശോഭ ഡെ, ഗായകൻ ഷാൻ, ജാവേദ് അക്തർ തുടങ്ങിയവരും റഹ്മാനെതിരെ രംഗത്തുവന്നു.
റഹ്മാൻ സംഗീതം നൽകിയ വന്ദേമാതരം എന്ന ഗാനം ഇപ്പോൾ പാടാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ആരോപണമുയർന്നു. എന്നാൽ ഇത് തള്ളിക്കൊണ്ട് ഗായിക ചിന്മയി പ്രതികരിച്ചു. കഴിഞ്ഞവർഷം നവംബറിൽ തങ്ങൾ ഒരുമിച്ച് ആ ഗാനം ആലപിച്ചിരുന്നുവെന്ന് എക്സിൽ കുറിച്ചു. മിക്കവാറും എല്ലാ സംഗീത പരിപാടികളിലും അദ്ദേഹം 'മാ തുജെ സലാം' പാടാറുണ്ട്. അടുത്ത കാലത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് റഹ്മാനെതിരെ വരുന്ന പ്രതികരണങ്ങളെന്നും ചിന്മയി പറഞ്ഞു.
റഹ്മാന് പിന്തുണയുമായും നിരവധി പേർ പ്രതികരിക്കുന്നുണ്ട്. ഛാവയ്ക്കെതിരായ റഹ്മാന്റെ വിമർശനം ശരിയാണെന്നും ചർച്ചകളുണ്ട്.









0 comments