print edition തുർക്ക്‌മാൻ ഗേറ്റിലെ ഇടിച്ചുനിരത്തൽ ; സ്വാഗതംചെയ്‌ത് മുതിർന്ന കോൺഗ്രസ് നേതാവ്

ന്യൂഡൽഹി
തുർക്ക്‌മാൻ ഗേറ്റിലെ ഫായ്‌സ്–ഇ–ഇലാഹി മസ്‌ജിദിന് സമീപം ബിജെപി സര്‍ക്കാര്‍ നടത്തിയ ‘ബുൾഡോസർരാജി’നെ സ്വാഗതംചെയ്‌ത് മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനുള്ള നീക്കങ്ങളെ പൂർണമായും പിന്തുണയ്‌ക്കുന്നുവെന്ന് മുൻ ലോക്‌സഭാംഗം കൂടിയായ സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.
അർധരാത്രിയാണ് ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന മേഖലയിൽ ബുൾഡോസറുകൾ കയറ്റി നൂറ്റാണ്ട് പഴക്കമുള്ള മസ്‌ജിദിന് സമീപത്തെ കെട്ടിടങ്ങൾ ഇടിച്ചുപൊളിച്ചത്. ബിജെപി കോർപറേഷന്റെയും പൊലീസിന്റെയും നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് തന്നെ ‘ബുൾഡോസർരാജി’നെ സ്വാഗതം ചെയ്‌തത്. ‘കർത്തവ്യം’ നിർവഹിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് 1975ൽ ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്‌ജയ് ഗാന്ധി തുർക്ക്‌മാൻ ഗേറ്റിലെ ന്യൂനപക്ഷങ്ങളുടെ വാസസ്ഥലങ്ങൾ ഇടിച്ചുനിരപ്പാക്കിയിരുന്നു. സമാനമായ നടപടിയായാണ് കഴിഞ്ഞദിവസത്തെ ബുൾഡോസർരാജിനെ ബിജെപി കേന്ദ്രങ്ങൾ വിശേഷിപ്പിച്ചത്.










0 comments