പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് നിയമങ്ങളും മാർഗനിർദേശങ്ങളും രൂപീകരിക്കും: തമിഴ്നാട് സർക്കാർ

ചെന്നൈ: രാഷ്ട്രീയ പാർടികളും മറ്റ് സംഘടനകളും നടത്തുന്ന പൊതുപരിപാടികൾക്ക് നിയമങ്ങളും മാർഗനിർദേശങ്ങളും രൂപീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കരൂരിൽ ടിവികെ നേതാവും നടനുമായ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ 41 പേർ കൊല്ലപ്പെട്ട ദുരന്തത്തിന് പിന്നാലെയാണ് തീരുമാനം. ജസ്റ്റിസ് അരുണ ജഗദീശൻ കമീഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രാഷ്ട്രീയ പാർടികളും സംഘടനകളുമായി കൂടിയാലോചനകൾ നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് മാർഗനിർദേശങ്ങളെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കരൂരിലെ ദുരന്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപവാദങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. കരൂരിലെ ദുരന്തം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഇനി അത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ അനുവദിക്കരുതെന്നും സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ശനിയാഴ്ച തമിഴ്നാട്ടിലെ കരൂർ വേലുച്ചാമിപുരത്തുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് കൊല്ലപ്പെട്ടത്. അരലക്ഷത്തോളം പേരാണ് വേലുച്ചാമിപുരത്ത് വിജയ്‍യെ കാണാനായി തടിച്ചുകൂടിയത്. തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ 17 പേർ സ്ത്രീകളും 9 പേർ കുട്ടികളുമാണ്. അമ്പതോളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ 13നാണ് തമിഴക വെട്രി കഴകം പ്രസിഡന്റായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയത്.










0 comments